![](https://i0.wp.com/malluchronicle.com/wp-content/uploads/2023/11/ksu-police-1-_620x466xt1617296660081503836.jpg?resize=620%2C466&ssl=1)
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷഭരിതമായത്. ഒരു വനിതാ പ്രവർത്തകയടക്കം നിരവധി കെ.എസ്.യു. പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഡി.സി.സി. ഓഫീസിൽ നിന്ന് ബേക്കറി ജങ്ഷൻ വഴിയാണ് മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിനിടെ പ്രവർത്തകർ കേരളീയം പരിപാടിയുടെ ഫ്ളക്സ് ബോർഡുകൾ തകർക്കുകയും പി.പി. ചിത്തിരഞ്ജൻ എം.എൽ.എയുടെ വാഹനം തടയുകയും ചെയ്തു. മന്ത്രിയുടെ വീടിന് നൂറ് മീറ്റർ ഇപ്പുറത്ത് പോലീസ് ബാരിക്കേഡ് തീർത്ത് മാർച്ച് തടഞ്ഞു.
ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയത്. തുടർന്ന് പോലീസ് മൂന്നുതവണ കെ.എസ്.യു. പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പക്ഷേ, പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടർന്നു.
വീണ്ടും പ്രവർത്തകർ അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. വനിതാ പ്രവർത്തകയുടെ മൂക്ക് പൊട്ടി രക്തമൊഴുകി. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ആംബുലൻസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അറസ്റ്റ് ചെയ്ത പ്രവർത്തകരെ കെ.എസ്.യു. പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു.