
തിരൂർ(മലപ്പുറം): തിരൂർ നഗരസഭയിലെ തുമരക്കാവ് ആറാംവാർഡിൽ പുലിയിറങ്ങിയതായി അഭ്യൂഹം. ചൊവ്വാഴ്ച രാവിലെ 11.30-ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂർ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന പുതുക്കനാട്ട് മുഹമ്മദ് അനീസ് പുലി നായയെ കടിച്ചു കാട്ടിലേക്ക് ഓടുന്ന രംഗം കണ്ടതായി പറയുന്നു.
താനാളൂർ മൂന്നാംമൂലയിലേക്ക് ഓട്ടോയിൽ പോകുന്നതിനിടെയാണ് ഈ രംഗം കണ്ടതെന്നാണ് അനീസ് പറയുന്നത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് തിരൂർ നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, കൗൺസിലർ പ്രസന്ന പയ്യാപ്പന്ത എന്നിവർ സ്ഥലത്തെത്തി. സലാം അഞ്ചുടി, ഷെഫീഖ് ബാബു താനൂർ, ഉഷ തിരൂർ എന്നിവരുടെ നേതൃത്വത്തിൽ ടി.ഡി.ആർ.എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. പോലീസിനെയും ഫോറസ്റ്റ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.