
കൊച്ചി: പ്രശസ്ത എഴുത്തുകാരൻ പ്രൊഫ. സിആര്‍ ഓമനക്കുട്ടന് (80) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവാണ്. ചലചിത്ര സംവിധായകന് അമല്‍നീരദ് മകനാണ്. നടി ജ്യോതിര്‍മയി മരുമകളാണ്.
ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്. ഇരുപതു വര്‍ഷത്തോളം ‘ദേശാഭിമാനി’യില്‍ നടുക്കോളം എന്ന പക്തി എഴുതി. ജനശക്തി വാരികയിലും എഴുതിയിരുന്നു.
ഓമനക്കഥകള്‍, ഈഴവശിവനും വാരിക്കുന്തവും, അഭിനവശാകുന്തളവും, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. പെണ്ണമ്മ-രാഘവന് ദമ്പതികളുടെ മകനായി കോട്ടയത്ത് ജനിച്ചു. കൊച്ചിയിലെ വീടിന് ‘തിരുനക്കര’ എന്നായിരുന്നു പേര്.
കോട്ടയം നായര്‍സമാജം ഹൈസ്കൂള്‍, സിഎംഎസ് കോളേജ്, കൊല്ലം എസ്എന്‍ കോളേജ്, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, സിനിമാ മാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തനം. നാലുവര്‍ഷത്തിലേറെ കേരള സര്‍ക്കാരിന്റെ പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഗവണ്മെന്റ് കോളേജുകളില്‍ മലയാളം ലക്ചറരായിരുന്നു. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി പ്രവർത്തിച്ചു., 98ല്‍ വിരമിച്ചു.