പത്തനംതിട്ട: ഏലയ്ക്കയില്‍ കീടനാശിനി അംശം കണ്ടെത്തയ സാഹചര്യത്തില്‍ ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവെച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഏലയ്ക്ക ഇല്ലാത്ത അരവണ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലക്കയിൽ കണ്ടെത്തിയിരുന്നു. കൂടുതൽ കീടനാശിനി സാന്നിധ്യം അരവണയിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതിനാൽ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാണ്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്ര അതോറിറ്റി കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന. അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.