
പ്രൊഫഷണൽ ഗുസ്തി താരവും വേൾഡ് റേസ്ലിംഗ് എന്റർടൈൻമെന്റ് (WWE) താരവുമായിരുന്ന ദലിപ് സിംഗ് റാണ എന്ന ‘ഗ്രേറ്റ് ഖാലി’ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയ ഖാലിയെ ഉച്ചയോടെ നേതാക്കൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ഖാലിയെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നത്. ഫെബ്രുവരി 14 ന് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കും, മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.
“ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. പാർട്ടിയുടെ ദേശീയ നയമാണ് എന്നെ ആകർഷിച്ചത്. രാജ്യത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനമാണ് അദ്ദേഹത്തെ ശരിയായ പ്രധാനമന്ത്രിയാക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനായുള്ള ഭരണത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചു. ” – ഖാലി പറഞ്ഞു. ഗ്രേറ്റ് ഖാലി ബിജെപിയിൽ ചേരുന്നതോടെ യുവാക്കൾക്കും രാജ്യത്തെ മറ്റ് ആളുകൾക്കും ഇത് പ്രചോദനമാകുമെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു.
2000-ലാണ് ഖാലി തന്റെ പ്രൊഫഷണൽ ഗുസ്തിയിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ WWE കരിയർ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. നാല് ഹോളിവുഡ് ചിത്രങ്ങളിലും രണ്ട് ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021 WWE ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.