![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/orumanayur-lock.1552938155.jpg?resize=623%2C350&ssl=1)
ഒരുമനയൂർ: കനോലി കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ഒരുമനയൂർ ലോക്കിന്റെ ഷട്ടർ തുറന്ന് വെള്ളം അകത്തേക്ക് കയറ്റിയും പുറത്തേക്ക് ഒഴുക്കിയും പ്രശ്നത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
കനോലി കനാലിലെ വെള്ളം മലിനമായതിനെ ത്തുടർന്ന് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മീനുകൾ ചത്തുപൊങ്ങാൻ കാരണമായതെന്ന് യോഗം വിലയിരുത്തി.
യോഗത്തിനു ശേഷം മലിനജലം നീക്കുന്നതിന്റെ ഭാഗമായി ഒരുമനയൂർ ലോക്കിന്റെ ഷട്ടർ തുറന്ന് ചേറ്റുവപ്പുഴയിൽ നിന്ന് കനാലിനകത്തേക്ക് വെള്ളം ഒഴുക്കിവിട്ടു.
ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു മണി വരെയാണ് ഷട്ടർ തുറന്ന് വെള്ളം കനാലിനകത്തേക്ക് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുഴയിലെ വേലിയിറക്കസമയമായ രാവിലെ ആറു മുതൽ ഷട്ടർ വീണ്ടും തുറന്ന് കനാലിൽനിന്ന് വെള്ളം പുറത്തേക്ക് തുറന്നുവിടും.
വെള്ളം കയറ്റുകയും ഇറക്കി വിടുകയും ചെയ്യുന്നതോടെ കനാലിലെ മാലിന്യം നീങ്ങുമെന്നാണ് പ്രതീക്ഷ. വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ കനോലി കനാലിലെ മത്സ്യത്തൊഴിലാളികൾ വലയും മറ്റും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് യോഗം അറിയിച്ചു.
എത്രയും പെട്ടെന്ന് ഇറിഗേഷൻ വകുപ്പ് കനോലി കനാലിലെ ചെളി നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷയായ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി ആവശ്യപ്പെട്ടു.
കനോലി കനാലിന്റെ ഷട്ടർ തുറന്നതിനെ ത്തുടർന്ന് ചളി കലർന്ന വെള്ളം കയറി മൂന്നാംകല്ല് മുതൽ ചാവക്കാട് വരെയുള്ള നാലു കിലോമീറ്ററോളം വരുന്ന കനാൽ പ്രദേശത്ത് കഴിഞ്ഞ ദിവസം മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു.
ചൊവ്വാഴ്ച രാവിലെ കനാലിലെ കെട്ടിക്കിടക്കുന്ന വെള്ളം പുറത്തു വിടുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീനാ താജുദ്ദീൻ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിതാ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി. സുബ്രഹ്മണ്യൻ
ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രൻ, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചനാ മൂക്കൻ, കടപ്പുറം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി തുടങ്ങിയവർ പങ്കെടുത്തു.