![](https://i0.wp.com/malluchronicle.com/wp-content/uploads/2022/09/reduced_cylinder.jpg?resize=650%2C433&ssl=1)
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു. സിലിണ്ടറിന് 94.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 1896.50 രൂപയായി.
എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. അതേ സമയം സംസ്ഥാനത്ത് പാചക വാതക സബ്സിഡി നിലച്ചിട്ട് മാസങ്ങളോളമായി.
കേരളത്തിൽ കോവിഡ് പിടിമുറുക്കിയ 2020 മേയ് മുതൽ പാചക വാതക സബ്സിഡി നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗ്യാസ് സബ്സിഡിത്തുകയിൽ ഗണ്യമായ കുറവുണ്ടെന്നും രേഖകളിൽ പറയുന്നു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് പെട്രോളിയം കമ്പനികൾ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്ത് 2020 ജൂൺ മുതൽ ആർക്കും പാചകവാതക സബ്സിഡി നൽകിയിട്ടില്ലെന്നും ആകെയുള്ള സബ്സിഡി ‘പ്രധാനമന്ത്രി ഉജ്വല’ പദ്ധതിക്കു മാത്രമാണെന്നും പെട്രോളിയം മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ കഴിഞ്ഞ ജൂണിൽ പറഞ്ഞിരുന്നു.
2014– 15 ൽ എച്ച്പിസിഎൽ 2324.18 കോടി രൂപയാണ് സബ്സിഡി നൽകിയത്. 2017–18 ൽ ഇത് 18,662.82 കോടി രൂപയായി വർധിച്ചു. 2021–22 ൽ 1817.67 കോടി രൂപയായി കുറഞ്ഞു.
ബിപിസിഎൽ 2014–15 ൽ 1245.41 കോടി രൂപ സബ്സിഡി നൽകിയത് 2021–22 ൽ 678.07 കോടി രൂപയായി കുറഞ്ഞു. 2018–19 ൽ നൽകിയത് 9340.69 കോടി രൂപയാണ്. കേരളത്തിൽ 2020 മേയ് മാസത്തിനു ശേഷം സബ്സിഡി നൽകിയിട്ടില്ലെന്നു ബിപിസിഎൽ കമ്പനിയാണ് വ്യക്തമാക്കിയത്.