ലക്നൗ: പബ്ജി കളിക്കാൻ അനുവദിക്കാത്തതിന് അമ്മയെ വെടിവെച്ച് കൊന്ന മകൻ അതിന് ശേഷം കൂട്ടുകാർക്കൊപ്പ ആഘോഷിക്കുകയായിരുന്നുവെന്ന് പൊലീസ്. അച്ഛന്റെ തോക്കെടുത്താണ് മകൻ അമ്മയെ വെടിവച്ച് കൊന്നത്. തൊട്ടടുത്ത മുറിയിൽ അമ്മയുടെ മൃതദേഹം പൂട്ടിയിട്ട 16കാരൻ രണ്ട് കൂട്ടുകാരെ വിളിച്ചുവരുത്തി. ഓൺലൈനിൽ മുട്ടക്കറി ഓർഡർ ചെയ്ത് കഴിക്കുകയും കൂട്ടുകാർക്കൊപ്പമിരുന്നു ഫുക്രി സിനിമ കാണുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കൂട്ടുകാർ അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ ബന്ധുവിന്റെ വീട്ടിൽ പോയെന്ന് കുട്ടി കള്ളം പറഞ്ഞു. കുറ്റം സമ്മതിച്ച കുട്ടി ചോദ്യം ചെയ്യലിലാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പബ്ജി കളിക്കാൻ അനുവദിക്കാത്തതിൽ അമ്മയോട് തനിക്ക് ദേഷ്യമായിരുന്നുവെന്നും അതിനാലാണ് അച്ഛന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവച്ചതെന്നും കുട്ടി പറഞ്ഞു. ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. തുടർന്ന് രണ്ട് ദിവസം മൃതദേഹം ഉള്ള മുറി കുട്ടി പൂട്ടിയിട്ടു.
ദുർഗന്ധം പുറത്തുവരാതിരിക്കാൻ മൃതദേഹമുള്ള മുറിയിൽ റൂം സ്പ്രേ അടിച്ചു. എന്നാൽ രണ്ട് ദിവസമായതോടെ രൂക്ഷഗന്ധത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയും 10 വയസ്സുള്ള അനിയത്തിയും അമ്മയും ഒരുമിച്ചായിരുന്നു താമസം. സൈനികനായ അച്ഛൻ ബംഗാളിലാണ്. ലൈസൻസുള്ള തോക്ക് വീട്ടിൽ വച്ചാണ് പോയിരുന്നത്.