
തിരുവനന്തപുരം: സി.ബി.ഐ അഞ്ചാം ഭാഗത്തിന് ശേഷം ജഗതി ശ്രീകുമാർ ഒരിക്കൽ കൂടി വെള്ളിത്തിരയിലേക്ക് വരുന്നു. പ്രേം നസീർ സുഹൃദ് സമിതിയുടെ രണ്ടാമത്തെ ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നത്. കൂടെ മകൻ രാജ്കുമാറും പ്രധാന വേഷത്തിലുണ്ടാകും എന്ന് സൂചന.
പേയാട്ടെ ജഗതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ കഥ കവി പ്രഭാവർമ്മ ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർക്ക് കൈമാറിയിരുന്നു. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയാണ് ജഗതിയുടെ അഭിനയ തീരുമാനം അറിയിച്ചിട്ടുള്ളത്. നിറഞ്ഞ പുഞ്ചിരിയോടെ ഇടത് കൈ വീശി ജഗതി പ്രഖ്യാപനം സ്വീകരിച്ചു കഴിഞ്ഞു. ഒപ്പം ഇടത് കൈ കൊണ്ട് മകനെ അനുഗ്രഹിക്കുകയും ചെയ്തിരുന്നു
ഭാസ്കരൻ ബത്തേരിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മറ്റു അണിയറ പ്രവർത്തകരെ ഉടൻ നിശ്ചയിക്കുന്നതാണ്. സെപ്റ്റംബർ തുടക്കത്തിൽ ആണ് ചിത്രീകരണം ആരംഭിക്കുക. സമിതിയുടെ പ്രഥമ ചിത്രമായ സമാന്തര പക്ഷികളുടെ ടീസർ ജഗതി പ്രദർശിപ്പിച്ചു. ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സ്നേഹയെ ജഗതി ആദരിച്ചു കഴിഞ്ഞു.
നടന്മാരായ എം.ആർ. ഗോപകുമാർ, കൊല്ലം തുളസി, സംവിധായകൻ ജഹാംഗീർ ഉമ്മർ, ഗായിക ശ്യാമ, നിർമാതാക്കളായ ബിനു പണിക്കർ, നാസർ കിഴക്കതിൽ, ഡിജിലാൽ ഊട്ടി, ശൈലാബീഗം, സമിതി ഭാരവാഹികളായ സബീർ തിരുമല, വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, തേക്കടി രാജൻ, ഷംനാദ്, അശ്വധ്വനി കമാൽ, പീരു മുഹമ്മദ് എന്നിവർപങ്കെടുത്തു.