ലോക രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് കാരണം കോവിഡ് വാക്സിനുകളാണെന്ന വ്യാജ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.
കുരങ്ങുപനിക്ക് കാരണമാകുന്ന ഒരു ‘ചിമ്പാന്‍സി വൈറസ്’ കോവിഡ് വാക്സിനുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. കുരങ്ങുകളുടെ കോശങ്ങളില്‍നിന്നാണ് വാക്സിന് ഉത്പാദിപ്പിക്കുന്നതെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്രാസെനക വാക്സിനുകളില്‍ ഇത്തരം ചിമ്പാന്‍സി വൈറസുകളുടെ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണം.
വാക്സിനുകൾക്കെതിരെ പ്രചാരണം നടത്തുന്നതിൽ പ്രമുഖനായ ഇൻഫോവാഴ്സ് എന്ന വെബ്സൈറ്റിന്റെ സ്ഥാപകൻ അലക്സ് ജോൺസാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.ആസ്ട്രാസെനെക്ക, ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകൾ നൽകപ്പെടുന്ന രാജ്യത്താണ് മങ്കിപോക്സ് കണ്ടുവരുന്നതെന്നാണ് അലക്സ് ജോൺസ് പറയുന്നത്.
ചിമ്പാൻസികളിൽ പനി പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്ന മാകരമല്ലാത്ത ശക്തികുറഞ്ഞ വൈറസ് ഉപയോഗിച്ചാണ് ആസ്ട്രാസെനെക്ക നിർമിക്കുന്നത്.ജനിതകമാറ്റം വരുത്തിയ ഈ വൈറസുകൾ മനുഷ്യരിൽ വളരുന്നത് അസാദ്ധ്യമാണെന്ന് ഓക്സ്ഫോഡ് സർവകലാശാല വ്യക്തമാക്കുന്നു.സാഴ്സ്- സിഒവി2 വൈറസിന് അനുയോജ്യമായ വാക്സിൻ സാങ്കേതിക വിദ്യയാണ് ചാഡോക്സ്1 എന്ന് ഓസ്ട്രേലിയയിലെ ആരോഗ്യവകുപ്പും വെളിപ്പെടുത്തുന്നു.ആസ്ട്രാസെനെക്ക വാക്സിൻ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദവും തീർത്തും സുരക്ഷിതവുമാണെന്ന് വിദഗ്ദ്ധർ ഉറപ്പുനൽകുന്നു.
ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിക്കുമ്പോൾ നേരിയ പനി, തലവേദന, ശരീരവേദന എന്നിവയും അനുഭവപ്പെടുന്നു.എന്നാൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നെങ്കിെൽ ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനം ശരിയായി പ്രവർത്തിക്കുകയാണെന്ന്
അർത്ഥമാക്കുന്നുവെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
എന്താണ് കുരങ്ങ് പനി ?
മങ്കിപോക്സ് വൈറസ് ബാധയാണ് കുരുങ്ങ് പനിക്ക് കാരണം. ഓർത്തോപോക്സ് വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ വൈറസ്.
1958 ലാണ് കുരങ്ങ് പനി ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പഠനത്തിനായി സൂക്ഷിച്ചിരുന്ന കുരുങ്ങുകളുടെ കോളനിയിലാണ് ആദ്യമായി ഈ അസുഖം കണ്ടെത്തുന്നത്. അങ്ങനെയാണ് മങ്കിപോക്സ് എന്ന പേര് വന്നത്. 1970 ൽ കോംഗോയിലാണ് ആദ്യമായി മനുഷ്യനിൽ കുരുങ്ങ് പനി റിപ്പോർട്ട് ചെയ്യുന്നത്.
രോഗലക്ഷണം
മനുഷ്യനിൽ കുരുങ്ങ് പനിയുടെ ലക്ഷണങ്ങൾ വസൂരിക്ക് സമാനമാണ്. പനിയാണ് തുടക്കം. തലവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ കുരുക്കൾ പൊങ്ങും.
കുരു പോങ്ങുന്നത് വസൂരിയിലും കാണപ്പെടുന്ന ലക്ഷണമാണ്. വസൂരിയിൽ നിന്ന് കുരങ്ങ് പനിയെ വ്യത്യസ്ഥമാക്കുന്നത് ലസികാഗ്രന്ഥിയുടെ വീക്കമാണ്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 7 മുതൽ 14 ദിവസത്തിനകം തന്നെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ചിലരിൽ 5 മുതൽ 21 ദിവസത്തിനകമാകും ലക്ഷണങ്ങൾ കാണുക.
രണ്ട് മുതൽ നാല് ആഴ്ച വരെ കുരങ്ങ് പനി നിലനിൽക്കും. ആഫ്രിക്കയിൽ കുരങ്ങ് പനി ബാധിത്ത പത്തിൽ ഒരാൾ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.
അസുഖം പകരുന്ന വഴികൾ
വൈറസ് ബാധിച്ച മൃഗത്തിൽ നിന്നോ മനുഷ്യനിൽ നിന്നോ മറ്റൊരു മനുഷ്യനിലേക്ക് അസുഖം പടരാം. കണ്ണ്, മൂക്ക്, വായ, ശ്വാസനാളം, ശരീരത്തിലെ മുറിവുകൾ എന്നിവയിലൂടെ വൈറസ് ബാധയേൽക്കാം.
പ്രതിരോധം
കൊവിഡിന് സമാനമാണ് മങ്കി പോക്സിന്റെയും പ്രതിരോധ മാർഗങ്ങൾ. അസുഖ ബാധിതനെ സ്പർശിക്കാതിരിക്കുക, സ്പർശിക്കുകയാണെങ്കിൽ തന്നെ പിപിഇ കിറ്റ് ധരിച്ച് മാത്രം പരിചരിക്കുക. ഐസൊലേഷൻ, വ്യക്തി ശുചിത്വം, എന്നിവയാണ് മറ്റ് മാർഗങ്ങൾ.
ചികിത്സ
നിലവിൽ കുരങ്ങ് പനിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വസൂരി, ആന്റി വൈറൽ, വിഐജി എന്നീ വാക്സിനുകളാണ് നൽകുന്നത്.