വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ റിലീസാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന് വിലക്കേർപ്പെടുത്തി കുവൈറ്റ് സർക്കാർ. കുവൈറ്റിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ കാണിക്കുന്നതാണ് ചിത്രം വിലക്കാൻ കാരണം. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഒരു ഹോസ്റ്റേജ് ത്രില്ലറാണ്. മുൻപ് ദുൽഖർ സൽമാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്ഐആർ’ തുടങ്ങിയ ചിത്രങ്ങളും നിരോധിച്ചിരുന്നു. ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധയതകളേറെയാണ്. യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
ഏപ്രിൽ 13നാണ് ബീസ്റ്റ് തിയേറ്ററുകളിൽ എത്തുക. ഒരു മാളിൽ തീവ്രവാദികൾ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് ട്രെയ്ലറിലുള്ളത്. സെൽവരാഘവനെയും ട്രെയ്ലറിൽ കാണാം. നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ആദ്യഗാനമായ ‘അറബികുത്ത്’ ആഗോളതലത്തിൽ ട്രെൻഡിങ് ആണ്. ഗാനം ഇതുവരെ 255 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഗാനത്തിനൊപ്പമുള്ള വിജയ്, പൂജ ഹെഗ്ഡെ എന്നിവരുടെ ഡാൻസ് സ്റ്റെപ്പുകളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നൃത്തം അനുകരിച്ച് നിരവധിപ്പേർ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.