എറണാകുളം അങ്കമാലിയിൽ ശക്തമായ മഴയിലും കാറ്റിലും വൻ നാശനഷ്ടം.
ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ മരം വീണു. കാറിനു മുകളിലേക്ക് തേക്കുമരം മറിഞ്ഞുവീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണ് വൈദ്യുതിബന്ധം തടസപ്പെട്ടു. പരസ്യ ബോർഡുകളും മരക്കൊമ്പുകളും റോഡിലേക്ക് വീണു. ഫ്ലക്സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞുവീണതിനെ തുടർന്ന് ഗതാഗത തടസം നേരിട്ടു.
മരങ്ങള്‍ കടപുഴകി വീണു, നിരവധി കടകളുടെ മേല്‍ക്കൂര തകര്‍ന്നു. വീടുകള്‍ക്കും നാശം, പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് നിർമ്മിച്ച താത്കാലിക വ്യാപാര സ്ഥാപനങ്ങൾ തകർന്നു.
അതേസമയം, കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം സംസ്ഥാനത്തെ അടുത്ത മണിക്കൂറുകളിൽ 12 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 40 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയോടെ തെക്കൻ ആന്തമാൻ കടലിൽ ചക്രവതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചും. ഇതിന്റെ ഫലമായി ശകതമായ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തും പലയിടത്തും കാറ്റിലും മഴയിലും മരം കടപുഴകി വീണു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കൊമാരിൻ ഭാഗത്ത് നിന്നുള്ള ഈർപ്പം കൂടിയ കാറ്റ് അനുകൂലമായി വന്നതാണ് തെക്കൻ കേരളത്തിലെ അതിശക്തമായ മഴയ്ക്ക് കാരണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ മണിക്കൂറുകളോളം നിർത്താതെ പെയ്തു. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കനത്ത മഴ കിട്ടി.