സോഷ്യല്‍മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പുന്നോല്‍ ശിവദാസന്‍ വധക്കേസ് പ്രതിക്ക് സംരക്ഷണം നല്കിയ അധ്യാപിക രേഷ്മ. തനിക്കെതിരെ രൂക്ഷമായ അപവാദ പ്രചരണങ്ങളാണ് നടക്കുന്നത്. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും രേഷ്മയുടെ അഭിഭാഷകന് ആരോപിച്ചു.
രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്‍ഡ് പാടില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന് വ്യക്തമാക്കി. വധക്കേസ് പ്രതിയും ആര്‍എസ്എസ് നേതാവുമായ നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ പിണറായിയിലെ വീട് രേഷ്മയുടെ പേരില്‍ അല്ലെന്നും ഭര്‍ത്താവ് പ്രശാന്തിന്റെ പേരിലുള്ളതാണെന്നും അഭിഭാഷകന് പറഞ്ഞു.
രേഷ്മക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും രംഗത്തെത്തി. ”സൈബറിടം വ്യക്തിഹത്യ നടത്താനുള്ള ഇടമല്ല. അത് ആരായാലും ശരിയല്ല.”-എംവി ജയരാജന് പറഞ്ഞു. രേഷ്മയുടെ കുടുംബം സിപിഐഎം അനുഭാവമുള്ളവരാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും എംവി ജയരാജന് പറഞ്ഞു.
ബിജെപിയുടെ സ്ഥിരം അഭിഭാഷകനായ പി പ്രേമരാജനാണ് രേഷ്മയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ബിജെപിയുടെ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് ജാമ്യത്തില്‍ ഇറങ്ങിയ രേഷ്മയെ കൂട്ടികൊണ്ട് പോകാന്‍ എത്തിയതെന്നും എംവി ജയരാജന് ചൂണ്ടിക്കാണിച്ചു. ”കേസില്‍ രേഷ്മയ്ക്ക് വേണ്ടി ഹാജരായത് ബിജെപിയുടെ സ്ഥിരം അഭിഭാഷകനാണ്. പ്രതിയായ സ്ത്രീയെ സ്വീകരിക്കാനെത്തിയത് ബിജെപി നേതാവ് അജേഷാണ്.
അജേഷ് ലതേഷ് കൊലക്കേസിലെ പ്രതിയാണ്. കൊലക്കേസ് പ്രതിയെ സംരക്ഷിച്ച സ്ത്രീക്ക് വേണ്ടി ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ എത്തിച്ചേര്‍ന്നു എന്നത് നിസാരമായ കാര്യമല്ല. അതിനാല്‍ ഇക്കാര്യത്തില്‍ വേറെ സംശയത്തിന് അടിസ്ഥാനമില്ല. എന്തൊക്കെ വാര്‍ത്തകള്‍ വന്നാലും വസ്തുത എന്താണെന്ന് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടു. പ്രതിയെ ഒളിപ്പിച്ചത് ആര്‍എസ്എസ് ബന്ധം കൊണ്ടല്ലാതെ മറ്റെന്താണ്. എന്നിട്ടും ഈ സ്ത്രീയുടെ ജാതകം എന്താണെന്ന് ചോദിക്കുകയാണ്.”-എംവി ജയരാജന് പറഞ്ഞു.