![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/IMG_20220405_111454.jpg?resize=650%2C369&ssl=1)
ഈരാറ്റുപേട്ട : പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ.
കഴിഞ്ഞദിവസം ചേര്‍ന്ന അടിയന്തര കൗണ്‍സിലിനെ തുടര്‍ന്നാണ് വിഷയം ഗൗരവചര്ച്ചക്ക് വന്നത്.
ദേശീയപണിമുടക്ക് ദിവസം സെന്‍ട്രല്‍ ജങ്ഷനില്‍ അഹമ്മദ് കുരിക്കള്‍ നഗര്‍ പരിസരത്ത് മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണമാണ് കൗണ്‍സില്‍ ഇടപെടാന്‍ കാരണമായത്.പണിമുടക്ക് നടന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നഗരസഭ ക്ലീനിങ് തൊഴിലാളികള്‍ ജോലിക്കിറങ്ങിയില്ല.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വന്ന വേസ്റ്റുകള്‍ കുന്നുകൂടിയതോടെ പരിസരമാകെ ദുര്‍ഗന്ധമായി. ഇതില്‍ പ്രതിഷേധിച്ചാണ് സോഷ്യല്‍ മീഡിയയില്‍ നഗരസഭക്കെതിരെ പരിഹാസം നടന്നത്. അഹമ്മദ് കുരിക്കള്‍ നഗറിന് സമീപം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലിന്യം തള്ളാന്‍ വേസ്റ്റ്ബിന്‍ സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് അത് ഒഴിവാക്കിയെങ്കിലും ഇവിടം നാട്ടുകാരുടെ മാലിന്യത്തൊട്ടിയായി മാറുകയായിരുന്നു.
വ്യാപാരസ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടന്ന ദിവസങ്ങളില്‍ എത്തിയ ടണ്‍കണക്കിന് മാലിന്യങ്ങളുടെ ഉറവിടം കണ്ടുപിടിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു. ഇതേതുടര്‍ന്ന് ചേര്‍ന്ന കൗണ്‍സിലിലാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിരീക്ഷണ കാമറ സ്ഥാപിക്കാനും തീരുമാനിച്ചത്.
കഴിഞ്ഞദിവസം മുതല്‍ ഈ പ്രദേശം കാമറ നിരീക്ഷണത്തിലായി. ഉറവിട മാലിന്യസംസ്ക്കരണത്തിന് പലവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മാലിന്യം വലിച്ചെറിയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.