മുംബൈ:ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് (ആര്.ബി.ഐ) നിര്‍ദേശം നല്കി. ഇവയിൽ ഡിജിറ്റല്‍ വായ്പകള്‍ നല്കുന്ന സ്ഥാപനങ്ങളാണ് ഇതിലേറെ.
ആര്.ബി.ഐയുടെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളുമായി പ്രവര്‍ത്തിക്കുന്ന ഇവയിലേറെയും വ്യക്തികള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും വായ്പ നല്കുന്നവയാണ്. വായ്പ നല്‍കുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്പനികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ലെന്‍ഡിംഗ് ഫിന്‍ടെക് കമ്പനികളാണിവ. ഹോങ്കോങില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളവയുമുണ്ട്. വര്‍ഷം നവംബറില്‍ ആര്.ബി.ഐ പുറത്തുവിട്ട കണക്കനുസരിച്ച് 2021 ജനുവരി-ഫെബ്രുവരി കാലയളവില്‍ 1,100 ലോണ്‍ ആപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതില്‍ 600 എണ്ണവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. വായ്പാ വിതരണത്തില്‍ ഉപരി ചൈനീസ് ഫിന്‍ടെക്കുകള്‍ക്ക് ഉപഭോക്താക്കളുടെ ഡേറ്റ ലഭ്യമാവുന്നതാണ് പ്രധാന ആശങ്ക. ചൈനയിലേക്ക് ഡാറ്റ ചോര്‍ത്തുന്നു എന്നാരോപിച്ച് പേടിഎം ഡിജിറ്റല്‍ ബാങ്കിനെതിരെ ആര്.ബി.ഐ നടപടി എടുത്തിരുന്നു. നിലവില്‍ പുതിയ വരിക്കാരെ സ്വീകരിക്കുന്നതില്‍നിന്ന് ആര്.ബി.ഐ പേടിഎമ്മിനെ വിലക്കിയിരിക്കുകയാണ്.