ദേശീയ പണിമുടക്ക് തുടരുന്നതിനിടെ കേരളത്തിലെ സഞ്ചാരികളുടെ തിരക്കിൽ പെട്ട് ഊട്ടി. കഴിഞ്ഞദിവസം ഊട്ടിയിലും പരിസരത്തെയും ഹോട്ടലുകള്‍ മലയാളികളെക്കൊണ്ട് നിറഞ്ഞു. രണ്ട് ദിവസം പുറത്തിറങ്ങാതെ വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് യാത്ര ആസൂത്രണം ചെയ്തതെന്നാണ് സഞ്ചാരികളുടെ വാദം. എന്നാൽ ദേശീയ പണിമുടക്ക് തുടങ്ങുന്നതിന്റെ തലേന്ന് രാത്രി വാളയാര്‍ അതിര്‍ത്തി വഴി മൂന്ന് മണിക്കൂറിനിടെ അറുന്നൂറ്റി നാല്‍പ്പത് കാറുകള്‍ കടന്നുപോയെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. ഇവയില്‍ ഭൂരിഭാഗവും ഊട്ടി, കൊടൈക്കനാല്‍, വാല്പാറ തുടങ്ങിയ ഇടങ്ങളിലേക്കാണ് പെര്‍മിറ്റ് എടുത്തത്. വാഹനം കടന്നുപോയത് കൂടുതലും ഊട്ടിയിലേക്കാണെന്ന് പണിമുടക്ക് തുടങ്ങിയ ആദ്യദിനം തന്നെ വ്യക്തമായി. കാഴ്ചാനുഭവം നിറയ്ക്കുന്ന ഓരോ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക്.
കൂടുതലും പാലക്കാട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നെത്തിയവര്‍. ഹോട്ടലുകളില്‍ മുറികള്‍ കിട്ടാത്ത സാഹചര്യം. തങ്ങാനിടം കിട്ടാത്തതിനാല്‍ പലരും കാഴ്ച കണ്ട് രാത്രിയോടെ മറ്റിടങ്ങളിലേക്ക് മടങ്ങുകയായിരുന്നു. . രണ്ട് ദിവസം വീട്ടിനുള്ളില്‍ അടച്ചിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് സഞ്ചാരികള്‍.
തിരക്ക് കൂടിയതിനാല്‍ തമിഴ്നാട് പൊലീസ് ഏറെ ശ്രമകരമായാണ് ചുരം വഴിയുള്ള ഗതാഗതം നിയന്ത്രിച്ചത്. വൈകുന്നേരം കുന്നൂര് വരെ വാഹനങ്ങളുടെ നിര നീണ്ടു. കോവിഡ് പ്രതിസന്ധി നീങ്ങി വീണ്ടും തിരക്ക് കൂടിയതോടെ കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വരവ് കൂടാന്‍ ദേശീയപണിമുടക്കും കാരണമായി.