![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/reduced_PicsArt_03-18-09.18.57-1.jpg?resize=650%2C433&ssl=1)
കൊടുങ്ങല്ലൂർ: ഇന്നലെ രാത്രി സ്കൂട്ടറിൽ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ രാത്രി എട്ടിനാണ് യുവതിക്ക് വെട്ടേറ്റത്. എറിയാട് കേരള വർമ്മ സ്ക്കൂളിന് സമീപം ഇവർക്ക് വസ്ത്രക്കടയുണ്ട്. കടയിലുണ്ടായിരുന്ന ഭർത്താവിന്റെ അടുത്തുനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതി ആക്രമിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. പ്രതി റിയാസ് മുമ്പ് യുവതിയുടെ തുണിക്കടയിൽ ജോലിക്കാരനായിരുന്നു.
സംഭവസമയം അതുവഴി വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതോടെ ആക്രമി സ്ഥലം വിട്ടു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
പ്രതി റിയാസ് ഇവരുടെ സമീപവാസിയാണ്. ഇയാൾക്കെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.
പ്രതിക്കായി തിരച്ചിൽ തുടങ്ങി. ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്.