![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/images-24.jpeg?resize=640%2C480&ssl=1)
ബംഗളൂരു: സ്കൂളുകളിലും കോളേജുകളിലും മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തുന്നത് അച്ചടക്കരാഹിത്യമാണെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അഭിപ്രായപ്പെട്ടു. യൂണിഫോം ധരിക്കാൻ സാധ്യമല്ലെങ്കിൽ ഇഷ്ടപ്പെട്ട രീതിയിൽ വസ്ത്രം ധരിക്കാൻ അനുവദിക്കുന്ന കോളജുകളിൽ ചേർന്നുപഠിക്കട്ടെയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരാധനാലയങ്ങളാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉഡുപ്പിയിലെ ഗവ. പി.യു വനിത കോളജിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് ആറു വിദ്യാർഥിനികൾ പുറത്താക്കപ്പെട്ടിരുന്നു. ഇതിനെതിരെ ഡിസംബർ 31 മുതൽ നടത്തുന്ന വിദ്യാർഥിനികളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി ആരോപിച്ചു.
കഴിഞ്ഞ ദിവസം കോളേജിൽ ഹിജാബ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നും തലമറക്കുന്നത് തങ്ങളുടെ അവകാശമായതിനാൽ അത് അനുവദിക്കുന്നതുവരെ സമരം തുടരുമെന്നും ഉഡുപ്പി ഗവ. പി.യു വനിത കോളജിലെ ആറു വിദ്യാർഥിനികൾ പറഞ്ഞു.
ക്ലാസിൽ ഹിജാബ് ധരിക്കാമെന്നും അധ്യാപകർ വന്നാൽ ഹിജാബ് അഴിച്ച് മാറ്റണമെന്നുമാണ് സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കുന്താപുര സബ്ഡിവിഷൻ അസി. കമീഷണർ രാജു നൽകിയ നിർദേശം. എന്നാൽ, ക്ലാസിൽ പ്രവേശിപ്പിക്കാതെ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വിദ്യാർഥിനികൾ ആരോപിച്ചു. അധ്യാപകർ മുഴുവൻ വനിതകളാണെങ്കിൽ പ്രശ്നമില്ലെന്നും പുരുഷ അധ്യാപകർക്ക് മുന്നിലും തലമറക്കാതെ ക്ലാസിലിരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.