കാബൂള്‍: അഫ്ഗാനില്‍ വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി താലിബാൻ. തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് ഘടനയെ വീണ്ടും പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതിനാലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് താലിബാന് വ്യക്തമാക്കി.
താലിബാന് ഭരണകൂടം അധികാരത്തിലെത്തിയ ശേഷം അഫ്ഗാന് കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞിരുന്നു. താലിബാനെ അംഗീകരിക്കാന്‍ വിദേശ രാജ്യങ്ങള്‍ മടികാണിച്ചതും ബാങ്കുകളില്‍ കറന്‍സി ക്ഷാമം രൂക്ഷമായതും പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചതായും വിലയിരുത്തുന്നു.
ആഭ്യന്തരമായി യുഎസ് ഡോളര്‍ ഉപയോഗിച്ചാണ് പല വ്യാപാരങ്ങളും നടന്നിരുന്നത്. തെക്കന്‍ വ്യാപാരമേഖലയില്‍ പാകിസ്താന് രൂപയും ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശ കറന്‍സി ഉപയോഗത്തെ താലിബാന് വിലക്കിയിരിക്കുന്നത്.ഇനി മുതൽ ആഭ്യന്തര ഉപഭോഗത്തിന് വിദേശ കറന്‍സി ഉപയോഗിക്കുകയാണെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് താലിബാന് വക്താവ് സബിയുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി.
ദേശീയ താല്പര്യം സംരക്ഷിക്കാനും സമ്പദ്ഘനടയിലെ പ്രതിസന്ധി തീരുന്നതിനും എല്ലാ അഫ്ഗാന് പൗരന്മാരും അഫ്ഗാന് കറന്‍സി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പൗരന്മാരോടും കടയുടമകളോടും വ്യാപാരികളോടും വ്യവസായികളോടും പൊതുജനങ്ങളോടും ഇനി മുതല്‍ എല്ലാ ഇടപാടുകളും അഫ്ഗാനിയില്‍ നടത്താനും വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും ഇസ് ലാമിക് എമിറേറ്റ് നിര്‍ദേശിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.