![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/images281629.jpeg?resize=650%2C365&ssl=1)
കോട്ടയം ∙ പാലാ സെന്റ് തോമസ് കോളജിൽവച്ച് നിതിനയെ കൊലപ്പെടുത്താന്‍ ബ്ലേഡ് വാങ്ങിയെന്ന് പ്രതി അഭിഷേകിന്റെ മൊഴി. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്നും അഭിഷേക് പൊലീസിനോട് വെളിപ്പെടുത്തി.
ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രണയം നിരസിച്ചതോടെ നിതിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നു.
അഭിഷേക് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ പരിശോധിക്കും. കൃത്യം നടത്താൻ അഭിഷേകിന് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും അന്വേഷിക്കും.
വെള്ളിയാഴ്ച രാവിലെ 11.15നു നിതിന പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് അഭിഷേക് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം കത്തിയുമായി സമീപത്തിരുന്ന സഹപാഠി കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പൊലീസെത്തി അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട നിതിനയുടെ പോസ്റ്റുമോർട്ടം രാവിലെ 9ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ പൊലീസ് നിർദശിച്ചിട്ടുണ്ട്. നിതിനയുടെ മൃതദേഹം ഉച്ചയോടെ തലയോലപ്പറമ്പിലെ വീട്ടിൽ പൊതുദർശനത്തിന് വക്കും. പിന്നീട് ബന്ധുവീട്ടിൽ സംസ്കരിക്കും.
എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കത്തി കൊണ്ടുവന്നത് തന്റെ കൈ ഞരമ്പ് മുറിച്ച് നിതിനയെ പേടിപ്പിക്കാനാണ്. എന്നാൽ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപാതകം നടന്നുവെന്നാണ് മൊഴി. രണ്ട് വര്‍ഷമായി നിതിനയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അഭിഷേകിന്റെ അവകാശവാദം.