![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/Untitled-2021-10-16T134559.393.jpg?resize=650%2C365&ssl=1)
കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തി. ഈ മാസം 21 വരെയാണ് നിരോധനമേർപ്പെടുത്തിയത്. വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേർപ്പെടുത്തി. ജനം അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
ഇടുക്കിയിൽ തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയും മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുമുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.
ഇടുക്കിയിൽ ഇന്ന് രാവിലെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. കുമളി-കോട്ടയം റോഡിൽ കുട്ടിക്കാനത്തിന് താഴെ ഉരുൾപൊട്ടി. പുല്ലുപാറയിലാണ് ഉരുൾപൊട്ടിയത്. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇടുക്കിയിൽ കൺട്രോൾ റൂമുകൾ തുറന്നു.