![](https://i0.wp.com/malluchronicle.com/wp-content/uploads/2021/09/reduced_PicsArt_09-05-10.19.0928129.jpg?resize=650%2C433&ssl=1)
കോഴിക്കോട് 12 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രം ഏർപ്പെടുത്തി. 8,10,12 എന്നീ വാർഡുകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തി. നിപ വൈറസ് സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരിൽ അതീവ ജാഗ്രത പുലർത്താൻ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിർദേശം നൽകി കഴിഞ്ഞു. രോഗ ലക്ഷണമുള്ളവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാമെന്നാണ് നിർദേശം. നിയന്ത്രണത്തിന്റെ ഭാഗമായി ചാത്തമംഗലത്തേക്കുള്ള റോഡുകളിൽ പൊലീസ് ഉപരോധം തീർത്തു.
കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ ക്രമീകരണങ്ങൾ ഉൾപ്പെടെ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ് ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ഇന്ന് രാവിലെ 4.45ന് കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കുട്ടി മരണപ്പെട്ടത്. പൂനെ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്കയച്ച പരിശോധനാഫലം പോസിറ്റീവാണെന്ന് ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറയുകയായിരുന്നു.
ഛർദിയും മസ്തിഷ്ക ജ്വരവും ബാധിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് തന്നെ ഇത്തരത്തിൽ ഛർദിയും മസ്തിഷ്കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാൽ നിപ പരിശോധന നടത്തണമെന്ന നിർദേശത്തെ തുടർന്ന് ആലപ്പുഴ വൈറോളജി ലാബിലേക്ക് കുട്ടിയുടെ സ്രവത്തിന്റെ സാംപിൾ അയക്കുകയായിരുന്നു.
എന്നാൽ കുട്ടി വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. കാര്യമായ ആരോഗ്യ പ്രശ്നമുണ്ടോ എന്ന കാര്യങ്ങളൊന്നും ഇന്നലെ ആരോഗ്യവകുപ്പ് പുറത്തുവിടിട്ടിരുന്നില്ല . സംഭവത്തിൽ ആരോഗ്യവകുപ്പിനോട് ജാഗ്രത പുലർത്താൻ ഇന്നലെ ആരോഗ്യമന്ത്രി നേരിട്ട് നിർദേശിച്ചിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്. കോവിഡിനിപ്പം നിപ കൂടി എത്തുകയാണെങ്കിൽ ജനജീവിതം വീണ്ടും ദുസ്സഹമാകുമെന്ന കാര്യത്തിൽ സംശയമില്ല.