കണ്ണൂര്: ഇ–ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്. ജില്ലാ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച്ച ഹർജി നൽകും. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേനയാണ് ഹർജി നൽകുക.
കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ച കേസിൽ ലിബിനും എബിനും ജാമ്യം ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ച ഈ ബുൾജറ്റ് സഹോദന്മാർക്ക് ജാമ്യം അനുവദിച്ചാൽ തെറ്റായ കീഴ് വഴക്കമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പരിഗണിക്കാതെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച്ച ലിബിനെയും എബിനെയും നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവർ മുമ്പ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെ കുറിച്ചായിരുന്നു പ്രധാനമായും ചോദിച്ചറിഞ്ഞത്. തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പലതും യാത്രക്കിടയിൽ കേരളത്തിന് പുറത്ത് ചിത്രീകരിച്ചതെന്നാണ് ഇവർ പറഞ്ഞത്.
ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇവരുടെ യൂട്യൂബ് ചാനൽ വഴി നിയമവിരുദ്ധ കാര്യങ്ങൾ പ്രോത്സാഹിപ്പിച്ചതായും പൊലീസ് പറയുന്നു. ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും, ക്യാമറയും ഫൊറൻസിക് പരിശോധനക്കയച്ചു.