മലപ്പുറം: തലയിൽ കലം കുടുങ്ങിയ രണ്ട് കുട്ടികൾക്ക് രക്ഷകരായി എത്തിയത് മലപ്പുറം അഗ്നി രക്ഷാസേന. കോഡൂർ സ്വദേശിനി നൈന ,മഹാരാഷ്ട്ര സ്വദേശിയായ അഫ്സൽ എന്നിവരെയാണ് അഗ്നിരക്ഷാസേന രക്ഷിച്ചത്.
കളിക്കുന്നതിനിടെ അബദ്ധ വശാൽ അലൂമിനിയം കലം തലയിൽ കുടുങ്ങുകയായിരുന്നു.
മഹാരാഷ്ട സ്വദേശിയായ അഫ്സലെന്ന ഒന്നര വയസ്സുകാരനാണ് ആദ്യം മലപ്പുറം അഗ്നിരക്ഷാ കേന്ദ്രത്തിലെത്തിയത്.
പട്ടത്ത് പറമ്പിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. ആറ് മണിയോട് കൂടിയാണ് കുടുംബം അഗ്നിരക്ഷാ കേന്ദ്രത്തിൽ എത്തിയത്.
പിന്നീട് എട്ട് മണിയോടെ കോഡൂർ സ്വദേശിനിയായ നൈനയും കുടുംബവും സമാന ആവശ്യത്തിനായി എത്തുകയായിരുന്നു. കട്ടർ ഉപയോഗിച്ചാണ് ഇരുവരുടേയും തലയിൽ നിന്നും അലൂമിനിയം കലം മുറിച്ച് പുറത്തെടുത്തത്.
ആദ്യം വീട്ടുകാർ കലം പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ പരിശ്രമം വിഫലമായി. അതിന് സാധ്യാമാകാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾ ഇത്തരം വസ്തുക്കൾ ഉപയോഗിച്ച് കളിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ പറയുകയുണ്ടായി.