🇦🇪ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
🇦🇪അബൂദാബിയിൽ നാളെമുതൽ പൊതുസ്ഥലങ്ങളിൽ നിയന്ത്രണം..
🇶🇦ഖത്തറില്‍ വിദ്യാര്‍ത്ഥികളിൽ 70 ശതമാനം പേർക്കും വാക്സിന് നല്കി..
🇶🇦ബാങ്കുകളുടെ ഓഹരിമൂലധനം: വിദേശി ഉടമസ്ഥത നൂറുശതമാനമാക്കും..
🇸🇦അഫ്ഗാനിലെ താലിബാൻ പ്രശ്നം;നിലപാട് വ്യക്തമാക്കി സൗദി..
🇸🇦പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി പുതുക്കിനല്‍കും..
🇰🇼ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈത്ത്..
🇰🇼മനുഷ്യക്കടത്ത് കേസ്: തടവു ശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളി
🇧🇭ചെമ്മീൻ ട്രോളിങ് നിരോധനം; 630 കിലോ ചെമ്മീൻ പിടികൂടിയതായി കോസ്റ്റ് ഗാർഡ്..
🇧🇭ടാക്സി കൂലി ചോദിച്ചതിന് യാത്രക്കാരന് ഡ്രൈവറുടെ വിരലൊടിച്ചു..
🇴🇲ഒമാനിലെ രാത്രി ലോക്ക്ഡൗണ്‍ ശനിയാഴ്ച അവസാനിക്കും
🇴🇲കോവിഡിന്റെഅടുത്ത ഘട്ടം: മുൻ കരുതലെടുക്കാൻ സുൽത്താന്റെ നിർദേശം
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
അബുദാബി ∙ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ (20) പുലർച്ചെ 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍ ഓഗസ്റ്റ് 24 വരെയാണ് യുഎഇയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ തടഞ്ഞതെങ്കിലും അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു.
ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര് ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടിയെടുത്തത്. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അബൂദാബിയിൽ നാളെമുതൽ പൊതുസ്ഥലങ്ങളിൽ നിയന്ത്രണം..
അബൂദാബി:അബൂദാബിയിൽ നാളെമുതൽ പൊതുസ്ഥലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കും അൽ ഹുസ്ൻ ആപ്പിൽ പച്ചതെളിഞ്ഞവർക്കും മാത്രമേ പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.
കോവിഡ് പകർച്ചവ്യാധിയെ ചെറുക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി.
നിയന്ത്രണങ്ങൾ…
* പൊതുസ്ഥലങ്ങളിൽ പ്രവേശനം വാക്സിനേഷൻ സ്വീകരിച്ചവർക്കും അൽ ഹുസ്ൻ ആപിൽ ‘പച്ച’ തെളിഞ്ഞവർക്കും മാത്രം.
*പി.സി.ആർ പരിശോധന ഫലം നെഗറ്റിവ് ആയ ശേഷം 30 ദിവസത്തേക്ക് അൽഹുസ്ൻ ആപിൽ ഗ്രീൻ പദവി സാധുവായിരിക്കും.
* വാക്സിനേഷനും ഗ്രീൻ പാസും ഷോപ്പിങ് മാളുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ജിമ്മുകൾ, വിനോദ-കായിക സൗകര്യങ്ങൾ, ആരോഗ്യ ക്ലബുകൾ, റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ വേണം.
* പുതിയ പ്രവേശന നിയന്ത്രണങ്ങൾ, ഇളവുകൾ, പ്രവർത്തന ശേഷി ഭേദഗതികൾ എന്നിവ വിശദീകരിക്കുന്ന സർക്കുലർ അബൂദബിയിലെ സ്ഥാപനങ്ങൾക്കും ബിസിനസ് ഉടമകൾക്കും അധികൃതർ നൽകിയിട്ടുണ്ട്. ഇതു പാലിക്കണം.
*ഷോപ്പിങ് മാളുകളിലെ പ്രവേശന പോയൻറുകളിൽ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച സൂചനകളും സ്റ്റിക്കറുകളും സ്ഥാപിക്കണം.
* മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ എന്നിവയിലും പുതിയ നിയന്ത്രണങ്ങൾ നടപ്പിലാവും.
*16 വയസ്സും അതിൽ കൂടുതലുമുള്ള അതിഥികൾ, പൗരന്മാർ, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവർക്ക് യാസ് ദ്വീപിലെ തീം പാർക്കുകൾ, ക്ലൈംബ് അബൂദബി, ഖസർ അൽ വദൻ എന്നിവ സന്ദർശിക്കുന്നതിനും പൊതു പാർക്കുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിനും അൽ ഹുസ്ൻ ആപിൽ തെളിവ് കാണിക്കണം.
ഖത്തറില്‍ വിദ്യാര്‍ത്ഥികളിൽ 70 ശതമാനം പേർക്കും വാക്സിന് നല്കി..
ദോഹ: ഖത്തറിൽ വിദ്യാര്‍ത്ഥികളിൽ 12 വയസിനും 17 നുമിടയില്‍ പ്രായമുള്ള 70 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയിട്ടുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലാമണി പറഞ്ഞു.ഖത്തര്‍ ടി.വി സംഘടിപ്പിച്ച ഒരു പ്രോഗ്രാമില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്കൂള്‍ തുറക്കുന്നതിന്റെ പ്രാഥമിക ഘട്ടമായി വിദ്യാര്‍ത്ഥികളെ വാക്സിനെടുപ്പിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതോടൊപ്പം സ്കൂളുകളിലെ സ്റ്റാഫുകളില്‍ 90 ശതമാനം പേരും വാക്സിനെടുത്തവരാണ്. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ കൂടിവാക്സിനെടുക്കുന്നതിലൂടെ സ്കൂളുകളിലെ നിലവിലെ നിയന്ത്രണങ്ങള്‍ നീക്കാനും 100 ശതമാനം ഹാജറോടെ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ബാങ്കുകളുടെ ഓഹരിമൂലധനം: വിദേശി ഉടമസ്ഥത നൂറുശതമാനമാക്കും..
ദോഹ: രാജ്യത്തെ പ്രധാനബാങ്കുകളുടെ ഓഹരി മൂലധനത്തിൽ വിദേശി ഉടമസ്ഥത വർധിപ്പിക്കാനും നൂറുശതമാനമാക്കാനും മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി അധ്യക്ഷത വഹിച്ച പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ഖത്തർ നാഷനൽ ബാങ്ക് (ക്യു.എൻ.ബി), ഖത്തർ ഇസ്ലാമിക് ബാങ്ക് (അൽ മസ്റഫ്), കമേഴ്സ്യൽ ബാങ്ക്, മസ്റഫ് അൽറയ്യാൻ എന്നീ ബാങ്കുകളുടെ മൂലധനത്തിലെ വിദേശി ഉടമസ്ഥാവകാശം നൂറുശതമാനമാക്കാനുള്ള അനുമതിയാണ് അമീരി ദിവാനിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രവൃത്തികളിലെ വിദേശിമൂലധനം നിയന്ത്രിക്കുന്നതിനുള്ള 2019ലെ ഒന്നാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ ഏഴുപ്രകാരമാണ് തീരുമാനം.
മന്ത്രിസഭയോഗത്തിനു ശേഷം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രിയും മന്ത്രിസഭ കാര്യ സഹമന്ത്രിയുടെ ചുമതലയുമുള്ള അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബൈഇ മന്ത്രിസഭ കാര്യങ്ങൾ വിശദീകരിച്ചു.കോവിഡ് -19മായി ബന്ധപ്പെട്ട നിലവിലെ കാര്യങ്ങളും മറ്റു നടപടികളും ആരോഗ്യമന്ത്രി മന്ത്രിസഭയെ ധരിപ്പിച്ചു. ഈ വർഷം നടക്കുന്ന വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലെ ഖത്തർ പങ്കാളിത്തം സംബന്ധിച്ചും ചർച്ച ചെയ്തു.
സെലക്ട് യു.എസ്.എ ഇൻവെസ്റ്റ്മെൻറ് ഉച്ചകോടിയുടെ എട്ടാമത് സെഷൻ, അന്താരാഷ്ട്ര ഹന്നോവർ മിെസ ഫെയർ എന്നീ പരിപാടികളിൽ ഖത്തർ പങ്കെടുത്തിരുന്നു. ഇതിെൻറ പ്രയോജനങ്ങൾ, ഫലങ്ങൾ എന്നിവ സംബന്ധിച്ചും മന്ത്രിസഭ യോഗം വിലയിരുത്തി.
അഫ്ഗാനിലെ താലിബാൻ പ്രശ്നം;നിലപാട് വ്യക്തമാക്കി സൗദി..
ജിദ്ദ: അഫ്ഗാനിലെ താലിബാൻ പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി സൗദിമന്ത്രി സഭ.
അഫ്ഗാനിലെ സംഭവ വികാസങ്ങളെ സാകൂതം വീക്ഷിക്കുകയാണെന്നും അഫ്ഗാൻ ജനതക്കൊപ്പമാണ് സൗദി അറേബ്യ നിലയുറപ്പിച്ചിരിക്കുന്നതെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി പുതുക്കിനല്‍കും..
റിയാദ് : സൗദിയിൽ പ്രവാസികൾക്ക് ഇഖാമയും റീ എൻട്രി വിസയും വീണ്ടും സൗജന്യമായി പുതുക്കിത്തുടങ്ങി. സെപ്റ്റംബര്‍ 30 വരെയാണ് പുതുക്കിനൽകുകയെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. ഇന്ത്യയുൾപ്പെടെ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.
സൗദിയിലേക്ക് തിരിച്ചുവരാനാകാതെ കാലാവധി അവസാനിച്ച ഇഖാമ, റീ എൻട്രി വിസ, സന്ദർശന വിസ എന്നിവയുടെ കാലാവാധി നീട്ടിനൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജവാസാത്ത് വിഭാഗത്തിന്റെ തീരുമാനം.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് നേരിട്ട് വിമാനയാത്രാ വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് രാജകാരുണ്യത്തിന്റെ ആശ്വാസം ലഭിക്കുക.
ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈത്ത്..
കുവൈത്ത് സിറ്റി: പ്രവേശന വിലക്കേർപ്പെടുത്തിയ ഇന്ത്യയുൾപ്പെടെയുള്ള 6 രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈത്ത് തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭയാണ് തീരുമാനമെടുത്തത്.
ഇന്ത്യയുൾപ്പെടെ ഈജിപ്ത്, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രവേശന വിലക്കാണ് ഒഴിവാക്കിയത്.അതേസമയം ഓഗസ്റ്റ് 1ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്തിൽ തിരികെ പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഈ രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള സർവീസ് ആരംഭിച്ചിരുന്നില്ല.
പകരം മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തിൽ പ്രവേശിക്കാനായിരുന്നു തീരുമാനം. ഇത് പ്രവാസികൾക്ക് വളരെയധികം ചെലവേറിയതായിരുന്നു.
മനുഷ്യക്കടത്ത് കേസ്: തടവു ശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളി
കുവൈത്ത് സിറ്റി: മുൻ ബംഗ്ലാദേശ് എം.പി ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ തടവു ശിക്ഷ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി തള്ളി. കേസിൽ പ്രതിയായ മുൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മാസിൻ അൽ ജർറാഹ് ആണ് ഹരജി സമർപ്പിച്ചത്.
ഒരാളിൽനിന്ന് ശുചീകരണ തൊഴിലാളിയുടെ വിസക്ക് 1800 ദീനാർ മുതൽ 2200 ദീനാർ വരെയാണ് റാക്കറ്റ് വാങ്ങിയിരുന്നത് ഡ്രൈവർ വിസ 2500 മുതൽ 3000 വരെ ദീനാറിനാണ് വിറ്റിരുന്നത്.മൂന്നു ബംഗ്ലാദേശികൾ കുവൈത്തിലേക്ക് കൊണ്ടുവന്നത് 20,000 തൊഴിലാളികളെയാണ്.
50 ദശലക്ഷം ദീനാറിെൻറ മനുഷ്യക്കടത്ത് കേസിൽ അന്വേഷണം ശക്തമാവുേമ്പാൾ കുരുക്ക് മുറുകുന്നത് ഇരു രാഷ്ട്രങ്ങളിലെയും പ്രമുഖർക്ക് ഉൾപ്പെടെ നിരവധി പേർക്കാണ്. സർക്കാർ ശുചീകരണ കരാർ തൊഴിലാളികളായി വന്ന ഇവർക്ക് കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് ശമ്പളമായി ലഭിച്ചിരുന്നത്.
മുൻ ബംഗ്ലാദേശ് പാർലമെൻറ് അംഗം കാസി ഷാഹിദുൽ ഇസ്ലാം ആണ് കേസിലെ പ്രധാന പ്രതി.ഇയാൾക്ക് നാല് വർഷം തടവാണ് ക്രിമിനൽ കേടതി വിധിച്ചിരുന്നത്.കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കടത്ത് കേസിലാണ് ശക്തമായ നടപടികളുമായി അധികൃതർ മുന്നോട്ടുപോവുന്നത്.
ചെമ്മീൻ ട്രോളിങ് നിരോധനം; 630 കിലോ ചെമ്മീൻ പിടികൂടിയതായി കോസ്റ്റ് ഗാർഡ്..
ബഹ്റൈൻ :ചെമ്മീൻ ട്രോളിങ് നിരോധന കാലത്ത് പിടികൂടിയ 630 കിലോ ചെമ്മീൻ കണ്ടെടുത്തതായി കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.
ചെറിയ മീനുകളെ പിടികൂടുന്ന നിരോധിത വലയുപയോഗിച്ചാണ് ചെമ്മീൻ പിടിച്ചത്. സംഭവം കണ്ടെത്തിയതിനെത്തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ടാക്സി കൂലി ചോദിച്ചതിന് യാത്രക്കാരന് ഡ്രൈവറുടെ വിരലൊടിച്ചു..
മനാമ: ബഹ്റൈനില്‍ ടാക്സി കൂലി ചോദിച്ചതിന് ഡ്രൈവറുടെ വിരലൊടിച്ച ഏഷ്യക്കാരന് മൂന്നുമാസം തടവുശിക്ഷ.ശിക്ഷാ കാലാവധി കഴിഞ്ഞ് ഇയാളെ നാടുകടത്തും. ടാക്സി കൂലിയായ മൂന്ന് ദിനാര്‍ ആവശ്യപ്പെട്ടതിനാണ് യാത്രക്കാരന് ഡ്രൈവറെ ആക്രമിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.
ഗുദൈബിയയില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങാനായാണ് ഏഷ്യക്കാരന് ടാക്സിയില്‍ കയറിയത്. ടാക്സി കൂലിയായ മൂന്ന് ദിനാര്‍ നല്‍കാമെന്ന് സമ്മതിച്ച ഇയാള്‍ ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോള്‍ പണം വേണമോയെന്ന് ചോദിച്ചതായും വേണമെന്ന് മറുപടി നല്‍കിയതോടെ കാറില്‍ നിന്ന് ഇറങ്ങി തന്നെ ആക്രമിക്കുകയായിരുന്നെന്നും ടാക്സി ഡ്രൈവര്‍ വെളിപ്പെടുത്തി.
ഒമാനിലെ രാത്രി ലോക്ക്ഡൗണ്‍ ശനിയാഴ്ച അവസാനിക്കും
മസ്കത്ത്: ഒമാനിൽ ഇപ്പോള്‍ നിലവിലുള്ള രാത്രി ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 21 ശനിയാഴ്ച അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ ഭാഗമായാണ് നടപടി. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ഇപ്പോഴുള്ള നിയന്ത്രണം ഇല്ലാതാകും.
രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, വാണിജ്യ കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവേശിക്കുന്നതിനും വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. സെപ്തംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സാംസ്കാരിക, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും കൊവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയിരിക്കേണ്ടത് നിര്‍ബന്ധമാണ്.
കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകമാണ്. ഇതിന് പുറമെ രാജ്യത്തെത്തിയ ഉടന്‍ ആര്.ടി പി.സി.ആര് പരിശോധനയ്ക്ക് വിധേയമാവണം. റിസള്‍ട്ട് പോസിറ്റീവാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയും വേണം.
കോവിഡിന്റെ അടുത്ത ഘട്ടം: മുൻ കരുതലെടുക്കാൻ സുൽത്താന്റെ നിർദേശം
മസ്കത്ത്: മഹാമാരിയുടെ അടുത്ത ഘട്ടത്തെ നേരിടുന്നതിനുള്ള മുൻ കരുതൽ നടപടികൾ കൈക്കൊള്ളാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് കോവിഡ് സുപ്രീംകമ്മിറ്റിക്ക് നിർദേശം നൽകി.
പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിന് ഒപ്പം സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന രീതിയിലും വേണം നടപടികൾ കൈകൊള്ളാനെന്നും സലാലയിലെ അൽ മാമൂറ കൊട്ടാരത്തിൽ സുപ്രീം കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സുൽത്താൻ പറഞ്ഞു.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും യോഗത്തിൽ അവലോകനം ചെയ്തു. രോഗികളുടെ കുറവിന് ദൈവത്തിന് നന്ദി പറഞ്ഞ സുൽത്താൻ ദേശീയ വാക്സിനേഷൻ യജ്ഞത്തിെൻറ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കൃത്യമായ സമയത്തുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങളാണ് രോഗവ്യാപനത്തിലെ കുറവിന് കാരണം.
ഇതോടൊപ്പം എല്ലാ മന്ത്രാലയങ്ങളുടെയും പ്രത്യേകിച്ച് ആരോഗ്യ മന്ത്രാലയത്തിെൻറ പ്രയത്നങ്ങളും ജനങ്ങൾ സുപ്രീം കമ്മിറ്റി നിർദേശങ്ങൾ അനുസരിച്ചതും രോഗ വ്യാപനത്തിലെ കുറവിന് വഴിയൊരുക്കി.