✍️ സന്ധ്യ ഷാജി ✍️
ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മുടെ മനസ്സിൽ തറച്ചു പോയ അനുഭവങ്ങളിലൂടെ കടന്നു പോകാത്ത ആരുംതന്നെ ഉണ്ടാവുകയില്ല. എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു സംഭവ കഥയാണിത്. മുംബൈയിൽ ചിറ്റയുടെ ഫ്ലാറ്റിൽ അവരുടെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസങ്ങൾ.
വളരെ ദൈർഘ്യം കുറഞ്ഞ പകലുകൾ, രാത്രികൾ. പകൽ സമയങ്ങളിൽ ശബ്ദമുഖരിതമായ തെരുവോരങ്ങൾ, ചെറുകിട തെരുവ് കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരുന്ന വഴികൾ. പല സ്ഥലങ്ങളിൽ നിന്ന് കുടിയേറി വന്ന ആളുകൾ തൊഴിൽ ചെയ്ത് ഇവിടെ ജീവിക്കുന്നു. ചേരികൾ , ഗല്ലികൾ, വൃത്തിഹീനമായ അന്തരീക്ഷത്തിലും ജീവിക്കാനായി ശ്വാസംമുട്ടുന്ന തൊഴിലാളികൾ. ഇവിടത്തെ ഓരോ തെരുവിനും ഓരോ കഥ പറയാനുണ്ട്.
ചിറ്റയുടെ ഫ്ലാറ്റിൽ അവരുടെ ചെറുമകൾ മാത്രമാണുണ്ടായിരുന്നത്. പിന്നെ പകൽസമയങ്ങളിൽ വീട്ടുജോലിക്ക് വരുന്ന വൃദ്ധയായ ആ സ്ത്രീയും. അവരെ ഞാനാദ്യമായി ശ്രദ്ധിച്ചപ്പോൾ അവരുടെ ആ കണ്ണുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. തികച്ചും ചുക്കിച്ചുളിഞ്ഞ മുഖത്തെ കണ്ണുകളിലെ ദയനീയത, ആർദ്രമായ നോട്ടം. അവർ വീട് തുടയ്ക്കുകയും തൂക്കുകയും ചെയ്യുന്നു. അധികം വൃത്തിയാകാറില്ലെങ്കിലും ചിറ്റ അവരെ വഴക്കു പറയാറില്ല. വിറയാർന്ന കൈകൾ കൊണ്ട് നിലം തുടക്കുന്ന ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കും തോറും എന്റെ മനസ്സ് നൊന്തു.
ജോലി എല്ലാം കഴിഞ്ഞപ്പോൾ ഞാൻ കുറച്ചു രൂപ അവരുടെ കൈകളിലേക്ക് നൽകി. എന്നാൽ അവർ അത് വേടിക്കാൻ മടിച്ചുനിന്നു. പുറകിൽ നിന്ന് വാങ്ങിച്ചോളൂ എന്ന ചിറ്റയുടെ ശബ്ദം. അപ്പോൾ അവരുടെ മുഖത്ത് സ്നേഹത്തോടെ വിരിഞ്ഞ ചെറിയ ചിരി, അത് എനിക്കുള്ളതാണ്. രാവിലത്തെ കാപ്പികുടിയും കഴിഞ്ഞ് അവർ പോയി കഴിഞ്ഞു. എനിക്കെന്തോ അവരെക്കുറിച്ച് കൂടുതൽ അറിയാൻ തോന്നി. ഇത്ര പ്രായത്തിലും ജോലി ചെയ്തു ജീവിക്കുന്ന അവരെയോർത്ത് എന്റെ മനസ്സ് സന്തോഷിച്ചു.
അവർക്ക് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. രണ്ടു പേരെ വിവാഹം ചെയ്ത് അയച്ചു. പിന്നെയുള്ളത് രോഗിയായ ഒരു മകനാണ്. അവനെ നോക്കാൻ കൂടി ആയിട്ടാണ് ഈ പ്രായത്തിലും ജോലിക്ക് ഇറങ്ങുന്നത്. അതിരാവിലെ ദാൽ കറിയും ചോറും തയ്യാറാക്കി വെച്ചിട്ട്, ഒട്ടുമിക്ക ഫ്ലാറ്റുകളിലും കയറി ഇറങ്ങി രാവിലത്തെ ക്ലീനിങ് കഴിഞ്ഞു വീടുകളിൽ നിന്ന് കിട്ടുന്ന ആഹാരവും പൊതിഞ്ഞുകെട്ടി തിരിച്ചുപോകുന്ന ആ അമ്മയെ ഞാൻ വേദനയോടെ നോക്കി നിന്നു. ഒരുമാസം തികയാൻ കാത്തിരിക്കണം അവർക്ക് ജീവിക്കാനുള്ള വക കണ്ടെത്താൻ. വൃദ്ധയായതിനാലും ജോലികൾ ചെയ്താൽ അധികം വൃത്തിയാകാറി ല്ലാത്തതിനാലും ഫ്ലാറ്റിൽ ഉള്ളവർ കുറഞ്ഞ തുകയാണ് ശമ്പളമായി കൊടുക്കാറുണ്ടായിരുന്നത്. അവർ എല്ലാ ദിവസവും മുടങ്ങാതെ വന്നു പോയിക്കൊണ്ടിരുന്നു. അവർ ജോലി തീർത്തു വരുമ്പോഴേക്കും പതിവുപോലെ ഞാൻ കുറച്ച് രൂപ അവരുടെ കയ്യിൽ കൊടുക്കും.
അന്ന് ചിറ്റയുടെ ഭർത്താവ് മരിച്ച ഓർമ്മ ദിവസമായിരുന്നു. എല്ലാ വർഷവും ആ ദിവസം ഭക്ഷണം തയ്യാറാക്കി ജോലിക്കാർക്ക് നൽകാറുണ്ടായിരുന്നു. അങ്ങനെ ആ അമ്മയ്ക്കും ആ ദിവസം ഉച്ചയ്ക്ക് ഊണിനുള്ള പ്രത്യേക ക്ഷണം കിട്ടി. മുംബൈ നഗരത്തിൽ ആളുകൾക്ക് വീട്ടുജോലിക്ക് വരുന്നവരോടും, ചവറ് വാരുന്നവരോടും ഉള്ള സമീപനം എന്നെ വല്ലാതെ വേദനിപ്പിച്ചു. അവർക്ക് ഒരു അകലം കൽപ്പിച്ചു നൽകിയിട്ടുണ്ട്. ജോലിക്ക് വരുന്നവർക്ക് കഴിക്കാൻ പ്രത്യേകം പാത്രം, ഗ്ലാസുകൾ. നിലത്ത് ഇരുത്തിയാണ് ഭക്ഷണം നൽകാറുണ്ടായിരുന്നത്. അന്ന് ആ ഓർമദിവസം ഉച്ചയ്ക്ക് ഊണു കഴിക്കാൻ അമ്മയെയും ക്ഷണിച്ചു. ഭക്ഷണം കഴിച്ചതിനു ശേഷം ആദ്യം അവർ ഒരു പാത്രം ചിറ്റയുടെ നേർക്ക് നീട്ടി. “മകന് കുറച്ച് ചോറും കറിയും തന്നയക്കണേ. വീട്ടിൽ തലേദിവസം വച്ച ചോറു മാത്രമേയുള്ളൂ”.
അങ്ങനെ മകനുള്ള ഭക്ഷണവുമായി പോകുന്ന ആ അമ്മയെ ഞാൻ നോക്കി നിന്നു. ഒരു അമ്മയ്ക്ക് സ്വന്തം വയർ നിറയണമെങ്കിൽ മക്കളുടെ വയർ നിറയണം. അതാണ് അവരുടെ സ്നേഹവും കരുതലും.
അങ്ങനെ ഇരിക്കുമ്പോഴാണ് ദീപാവലി വന്നത്. അന്ന് അവർ അതീവ സുന്ദരിയായിട്ടാണ് വീട്ടിൽ വന്നത്. രാവിലെ തന്നെ വന്നു കുളിച്ചൊരുങ്ങി നല്ല ഭംഗിയുള്ള സാരിയുടുത്ത് ചുവന്ന വട്ടപൊട്ടു തൊട്ട്. മുഖത്ത് ആകെ ഒരു സന്തോഷം. ഇന്ന് എനിക്ക് നേരത്തെ പോകണം. മക്കൾ വരുന്നുണ്ട്. പുറത്ത്, അപ്പുറത്തെ ഫ്ലാറ്റുകളിൽ ദീപാവലിയുടെ പടക്കം പൊട്ടുന്നുണ്ട്. തൊട്ടടുത്ത ഫ്ലാറ്റുകളിലെ മറാത്തി കുടുംബങ്ങൾ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു. അമ്മ പോകാൻ നേരം ഞാൻ കുറച്ച് രൂപ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു. ആ അമ്മയുടെ മുഖത്തെ സന്തോഷം എന്റെ മനസ്സിന്റെ ആശ്വാസമായി മാറി തുടങ്ങിയിരുന്നു.കുറെ കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ മുഴങ്ങി ഡോർ തുറന്നപ്പോൾ അപ്പുറത്തെ ഫ്ലാറ്റിലെ മറാത്തി ആന്റിയും കുട്ടിയും.
ഒരു പ്ലേറ്റിൽ നിറയെ അവർ ഉണ്ടാക്കിയ മധുര ലഡുവും റവ കേസരിയും ജിലേബിയും പേടകളും. ഞാൻ അത് വാങ്ങിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് പിന്നെയും കോളിങ് ബെൽ ശബ്ദം കേട്ടത്. അത് അമ്മയായിരുന്നു. കയ്യിൽ മധുരപലഹാരത്തിൻ്റെ ചെറിയ ഒരു ബോക്സ്. അത് എന്റെ കയ്യിൽ തന്നിട്ട്, മെലിഞ്ഞുണങ്ങിയ കൈകൾ കൊണ്ട് എന്റെ തലയിൽ തൊട്ടു. അത് എനിക്കുള്ള പ്രാർത്ഥനയായിരുന്നു. കുറച്ച് സിന്ദൂരം കൂടി എനിക്ക് തന്നു. നന്ദി സൂചകമായ ഒരു മുഖഭാവമായിരുന്നു അവരുടെ മുഖത്ത്. എന്താണിങ്ങനെ എന്ന് ആശ്ചര്യപ്പെട്ടു നിന്ന എന്റെ അടുത്തേക്ക് ചിറ്റ വന്നു പറഞ്ഞു , “ഇവർ ഇത്ര വർഷമായിട്ട് ഇവിടെ ജോലിക്ക് വരുന്നു. ആദ്യമായിട്ടാണ് അവർ പലഹാരം വാങ്ങിച്ചു കൊണ്ടുവരുന്നത്. അതും നിനക്ക് നൽകിയത്. നീ നാളെ തിരിച്ചു പോകുമെന്ന് ഞാൻ പറഞ്ഞിരുന്നു.”
എനിക്ക് മനസ്സിലായി കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാൻ അവരുടെ മനസ്സിൽ കയറി പറ്റിയിരിക്കുന്നു. നാട്ടിലേക്കുള്ള മടക്കയാത്രയിൽ ആ അമ്മയുടെ രൂപം എന്റെ മനസ്സിൽ ഉണ്ടാക്കിയ വേദന വളരെ വലുതാണ്. ജീവിതം പലപ്പോഴും നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താണ്, കാണുന്നതിനും അപ്പുറത്താണ്. നമ്മൾ നൽകുന്ന ആഹാരത്തിനും വസ്ത്രത്തിനു പോലും ഒരാളുടെ മുഖത്ത് സന്തോഷം ഉണ്ടാക്കാൻ കഴിയുമെങ്കിൽ അതാണ് നമ്മൾ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും നല്ല കാര്യം..