![](https://i0.wp.com/malluchronicle.com/wp-content/uploads/2021/08/IMG-20210820-WA0118.jpg?resize=650%2C366&ssl=1)
വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും തട്ടിയ കേസില്‍ രണ്ടു യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഉദുമ അരമങ്ങാനത്തെ ഉമ്മര്‍ (50), ഭാര്യ ഫാത്തിമ (45), കാസര്‍കോട് ചൗക്കിയില്‍ താമസിക്കുന്ന നായന്മാര്മൂലയിലെ സാജിദ (36), കണ്ണൂര്‍ ചെറുതാഴത്തെ ഇക്ബാല്‍ (62) എന്നീ പ്രതികളെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ കെ പി സതീശന് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സി എ സത്താർ എന്നയാളുടെ പരാതിയില്‍ ആലാമിപ്പള്ളി കല്ലഞ്ചിറയിലെ വാടകവീട്ടില്‍നിന്നാണ് ഈ സംഘത്തെ അറസ്റ്റ് ചെയ്തത്.
ഇവർ ആദ്യം സത്താറുമായി സൗഹൃദമുണ്ടാക്കി ഇയാളെ കെണിയില്‍പ്പെടുത്തുകയായിരുന്നു. സാജിദയെ ഉമ്മർ-ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പറഞ്ഞ് കഴിഞ്ഞ മാസം രണ്ടിന് ഇവർ സത്താറിന് വിവാഹം ചെയ്തുകൊടുത്തു. ഇഖ്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തി കൊടുത്തത്. വിവാഹ ശേഷം നവദമ്പതികളെ കല്ലഞ്ചിറയിലെ ഒരു വാടകവീട്ടില്‍ താമസിപ്പിച്ചു. സത്താറിന് മറ്റൊരു ഭാര്യയും അതിൽ മക്കളുമുണ്ടെന്നറിഞ്ഞപ്പോൾ സാജിദയുടെ സഹായത്തോടെ പ്രതികള്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സത്താറിനോട് പണം ആവശ്യപ്പെട്ടു.
മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴരപവന്റെ സ്വര്‍ണ്ണമാലയുമാണ് സംഘം ഇങ്ങനെ തട്ടിയെടുത്തത്. സാജിതയുമായുള്ള വിവാഹ കാര്യം കൊച്ചിയിലുള്ള ബന്ധുക്കള്‍ അറിയാതിരിക്കാനാണ് സത്താര്‍ ഇവർക്ക് പണം നല്‍കിയത്. എന്നാല്‍ പിന്നീട് തുടർച്ചയായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാള്‍ പൊലീസില്‍ പരാതി കൊടുത്തത്.
അവർ പകർത്തിയ വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ ഏഴു ലക്ഷംകൂടി ആവശ്യപ്പെട്ടതോടെയാണ് സത്താര്‍ പൊലീസില്‍ പരാതി കൊടുത്തത്. സത്താറിനെ കൂടാതെ വേറെയും ആളുകളെ സംഘം കബളിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു. സാജിദയെ ഉപയോഗപ്പെടുത്തി കാസര്‍കോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയില്‍ പെടുത്തിയിരുന്നെന്നാണ് പൊലീസ് പറയുന്നത്.
സാജിദ ഫോണിൽ മിസ്കോള് അടിച്ചാണ് ഇവരുടെ തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. ശേഷം ഫോണിലേക്ക് തിരികെ വിളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിക്കും. തുടര്‍ന്ന് യുവതിക്കൊപ്പം നിര്‍ത്തി സംഘം ഫോട്ടോയെടുക്കും. ശേഷം ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇവർ ചെയ്തിരുന്നത്. ഈ രൂപത്തിലാണ് കാസര്‍കോടുള്ള വ്യാപാരിയെ ഇവർ മുമ്പ് തട്ടിപ്പില്‍ കുടുക്കിയത്. 48000 രൂപയാണ് അന്ന് വ്യാപാരിയില്‍ നിന്ന് ആദ്യം സംഘം തട്ടിയെടുത്ത്. കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പൊലീസിനെ അറിയിക്കുകയായിരുന്നു.