ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ പുതിയ ആരോഗ്യ മന്ത്രി മന്‍ഷുക് മന്‍ഡാവിയ അധികാരേമറ്റു. തന്റെ അധികാരമേറ്റെടുക്കലിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് ഔദ്യോഗിക സ്ഥാന പ്രവേശനം. മന്ത്രിച്ച ചരട് ഔദ്യോഗിക കസേരയ്ക്ക് മുകളില്‍ കെട്ടിയ ശേഷമാണ് ഇരുന്നത്. പൂജയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കേന്ദ്ര മന്തിസഭ പുനഃസംഘടനയുടെ ഭാഗമായി ഡോ. ഹർഷവർധനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയ മോദി സർക്കാർ മൻഡാവിയയെ ദൗത്യം ഏൽപ്പിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണപരാജയമാണെന്ന പ്രതിപക്ഷ വിമർശനത്തിനിടെ ആരോഗ്യമന്ത്രിയെ മാറ്റിയ നിലപാട് സർക്കാരിന് ക്ഷീണമായേക്കും.
പുതിയ കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിലൂടെയടക്കം വിവാദ വാർത്തകളിൽ ഇടം നേടിയ ആളാണ്. രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ കൊച്ചുമകനാണ് എന്ന പരാമർശം അത്തരത്തിൽ ഒന്നാണ്. ‘മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റർ രാഹുൽജി, ഗാന്ധിജിയുടെ മരണത്തിന് ആർഎസ്എസ് ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കൾ ഇതിനോടകം എഴുതിയിട്ടുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ 2014ലെ ഒരു ട്വീറ്റ്.
വിദ്യാസമ്പന്നൻ ആണെങ്കിലും സ്ഥിരമായി ഇംഗ്ലീഷിൽ മണ്ടത്തരങ്ങൾ എഴുതുന്ന വ്യക്തിയാണ് പുതിയ ആരോഗ്യമന്ത്രിയെന്ന് ട്രോളന്മാർ വിമർശിക്കുന്നുണ്ട്. പല തെറ്റായ ഇംഗ്ലീഷ് പ്രയോഗങ്ങളും മന്ത്രി ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്ന് ട്രോളന്മാർ ചൂണ്ടിക്കാട്ടുന്നു.