കൊണ്ടോട്ടി : ഇന്ത്യയിൽനിന്നു നേരിട്ടു വിമാനമില്ലാത്തതിനാൽ സൗദിയിലേക്കു പോകാൻ നേപ്പാളിൽ എത്തിയതായിരുന്നു മലപ്പുറം മേലാറ്റൂർ ഓലപ്പാറ സ്വദേശി പി.ടി.ഷൗക്കത്തലി. എന്നാൽ, സൗദിയിലെ താമസ രേഖയായ ഇഖാമ പുതുക്കി ലഭിക്കാതെ യാത്ര മുടങ്ങി. തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഷൗക്കത്തലിക്കു ജോലി കിട്ടി. സൗദിയിലല്ല, നേപ്പാളിൽ. സൗദിയിൽ ചെയ്ത അതേ ജോലി. രണ്ടര മാസമായി കഠ്മണ്ഡു മൗണ്ടൻ ഗേറ്റ്വേ ഹോട്ടലിൽ പ്രധാന ഷെഫ് ആണ് ഷൗക്കത്തലി.
സൗദിയിൽ 20 വർഷമായി ഷെഫ് ആയിരുന്നു. അവസാന 13 വർഷവും മക്കയിലായിരുന്നു ജോലി. കോവിഡ് നിയന്ത്രണങ്ങളിൽ ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. പലവഴി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജോലിയിൽ തിരിച്ചു കയറാനായി നേപ്പാൾ വഴി പോകാമെന്ന ഉദ്ദേശ്യത്തോടെ രണ്ടര മാസം മുൻപാണ് അവിടെ എത്തിയത്. എന്നാൽ, സൗദിയിലെ താമസ രേഖയായ ഇഖാമ പുതുക്കി ലഭിച്ചില്ല. പല ശ്രമങ്ങളും നടത്തിയെങ്കിലും നടന്നില്ല. ഒടുവിൽ നേപ്പാളിൽനിന്നു നാട്ടിലേക്കു മടങ്ങേണ്ടി വരുമോ എന്നു കരുതി നിൽക്കുമ്പോൾ ആണ് താമസിച്ച മൗണ്ടൻ ഗേറ്റ് വേ ഹോട്ടൽ ഉടമ മംഗളൂരു സ്വദേശി മുഹമ്മദ് ഇബ്രാഹിം, ഷൗക്കത്തലിക്ക് ജോലി നൽകിയത്.
ആ ഹോട്ടലിലെ പ്രധാന ഷെഫ് നാട്ടിലേക്കു മടങ്ങിയ സമയമായിരുന്നു അത്. അങ്ങനെ ഷൗക്കത്തലി അവിടെ പ്രധാന പാചകക്കാരനായി. പലതരം ബിരിയാണിയും കറികളും നെയ്ച്ചോറും പൊറോട്ടയുമെല്ലാം രുചിയോടെ ഷൗക്കത്തലി ഉണ്ടാക്കും. ഈ ഹോട്ടലിൽ താമസിച്ചവരെല്ലാം ഷൗക്കത്തലിയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞവരുമാണ്. ഷൗക്കത്തലിയുടെ സൗദിയിലെ ജോലി പരിചയം അധിക യോഗ്യതയാണെന്ന് 4 വർഷമായി നേപ്പാളിൽ ഹോട്ടൽ നടത്തുന്ന മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.