ലഖ്നോ:സാമ്പിൾ ശേഖരിക്കാതെയുള്ള കോവിഡ് പോസ്റ്റിവെന്ന് പരിശോധന ഫലം വന്നതിനെതിരെ നൽകിയ പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവ്.ഉത്തർപ്രദേശിലെ ബലിയ ജില്ലയിലാണ് സാമ്പിളെടുക്കാതെ തന്നെ കോവിഡ് പരിശോധന ഫലം നൽകിയത്. ജില്ലാ മജിസ്ട്രേറ്റിനും മെഡിക്കൽ ഓഫീസറിനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹർപൂർ സ്വദേശിയായ രാഘവേന്ദ്ര കുമാർ മിശ്രയെന്നയാളാണ് പരാതി നൽകിയത്. രാഘവേന്ദ്രയുടെ സഹോദരൻ ബ്രിജേന്ദ്ര മിശ്രക്ക് ഏപ്രിൽ 18ന് കോവിഡ് പരിശോധന നടത്തിയിരുന്നു.
ഇയാൾക്ക് ഏപ്രിൽ 20ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അന്ന് തന്നെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ രാഘവേന്ദ്രയുടെ മാതാവിനും പിതാവിനും രോഗം സ്ഥിരീകരിച്ചു. എന്നാൽ, സാമ്പിളെടുക്കുന്ന സമയത്ത് വീട്ടിലില്ലാതിരുന്ന രണ്ട് ബന്ധുക്കൾ കോവിഡ് പോസിറ്റീവാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിക്കുകയായിരുന്നുവെന്ന് രാഘവേന്ദ്ര ആരോപിക്കുന്നു. ഇവരുടെ സാമ്പിൾ പോലും ശേഖരിക്കാതെയായിരുന്നു പരിശോധനഫലം നൽകിയത്