മനുഷ്യരാശിയുടെ സ്വപ്നങ്ങൾക്കുമേൽ ഇടിത്തീ ആയി വുഹാനിൽ നിന്ന് ഉൽഭവിച്ച് ആഗോളതലത്തിൽ സംഹാര താണ്ഡവമാടുകയാണ് കൊറോണ. ഇത് സമ്മാനിച്ചത് ആധുനിക മനസ്സുകളിൽ കറുത്ത കാർമേഘങ്ങളാണ് .
മാനവ ചരിത്രത്തിലൊരിക്കലും പറയപ്പെടാത്ത വിധത്തിലുള്ള കോവിഡിൻ്റെ വിഹാരത്തിന് മുമ്പിൽ ഭൂമിയെയും ചന്ദ്രനെയും കൈപ്പിടിയിലൊതുക്കി ചൊവ്വയെ നോട്ടമിട്ട മനുഷ്യൻ തലകുനിച്ചു നിൽക്കുകയാണ്. അവന്റെ നീരാളിപ്പിടുത്തത്തിന് മുൻപിൽ ഓരോ ദിനവും കഴിയുന്നത് ആയിരക്കണക്കിനാളുകളുടെ ജീവഹാനിയുമായാണ്.
ഓരോ ദിനവും പുലരുന്നത് പട്ടിണിപ്പാവങ്ങളുടെ ആർത്തനാദങ്ങൾ കേട്ടാണ്. ഓരോ വിമാനവും നാടണയുന്നത് ജോലി നഷ്ടപ്പെട്ട പ്രവാസികളുമായാണ്. ഇവ്വിധത്തിലുള്ള പ്രശ്നങ്ങൾക്ക് ഉത്തരവാദി കോവിഡ് 19 ആണ്. വിദ്യകൊണ്ട് വിസ്ഫോടനം തീർത്ത വിദ്യാലയങ്ങൾ കോവിഡിന്റെ അപ്രമാദിത്യത്തിനുമുമ്പിൽ അടച്ചിട്ടു. കളിച്ചുല്ലസിച്ചിരുന്ന് വെക്കേഷനുകൾ വീട്ടിൽ തളയ്ക്കപ്പെട്ടു. മതമൈത്രി വിളിച്ചോതുന്ന ആഘോഷങ്ങളെല്ലാം ചടങ്ങിലൊതുങ്ങി. മലയാളികൾ ഒറ്റക്കെട്ടായി ആഘോഷിച്ചിരുന്ന ഓണവും പെരുന്നാളുമെല്ലാം മാസ്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ടായി.
ജോലിനഷ്ടപ്പെട്ട വേദനയോടെ മടങ്ങുന്ന ദശലക്ഷക്കണക്കിന് പ്രവാസികളും,അനാഥരാക്കപ്പെട്ട കുരുന്നുകളും, നാഥനില്ലാത്ത കുടുംബങ്ങളും തുടങ്ങിയ നിരവധി വിങ്ങുന്ന കാഴ്ചകളാണ് കൊറോണയുടെ ആദ്യ വേർഷൻ്റെ ബാക്കിപത്രം. കോവിഡ് 19 ൻ്റെ ആദ്യ പതിപ്പിനേക്കാൾ മാരകമായ ജനിതകമാറ്റം സംഭവിച്ച കൊറോണയുടെ വിനാശം എത്രയുണ്ടെന്ന് കണ്ടറിയേണം.അതേ സമയം പ്രധിരോധ വാക്സിനുകൾ കൊറോണയെ ചെറുക്കാൻ എത്രകണ്ട് വിജയകരമാവും എന്നതിനെ ആശ്രയിച്ചായിരിക്കും പിന്നീടുള്ള കാലക്രമം.
ചുരുക്കത്തിൽ സാങ്കേതിക വിദ്യയിലും, മറ്റു സമസ്ത മേഖലകളിലും മികച്ചു നിന്നിരുന്ന ആധുനികൻ കേവലം ഒരു വൈറസിനു മുൻപിൽ തകർന്നിരിക്കുകയാണ്.ഈ കോവിഡ് കാലം ആധുനിക മനസ്സുകളിൽ ഇരുണ്ട കാർമേഘങ്ങളാണ് സമ്മാനിച്ചത്..