കൊച്ചി: തൈക്കൂടത്താണ് മൂന്നാംക്ലാസുകാരന്റെ കാലില്‍ ചട്ടുകവും തേപ്പ് പെട്ടിയും വെച്ച് പൊള്ളിച്ചത്. അങ്കമാലി സ്വദേശിയായ പ്രിൻസാണ് 8 വയസ്സുകാരനോട് കൊടുംക്രൂരത കാണിച്ചത്. കടയില്‍ പോയി വരാന്‍ വൈകിയതാണ് ക്രൂരതക്ക് കാരണമെന്നും ഉപദ്രവിക്കുന്നത് പതിവാണെന്നും കുട്ടി പറഞ്ഞു. സംഭവത്തില്‍ പ്രതിയായ പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ സഹോദരീഭർത്താവെന്ന് അവകാശപ്പെടുന്ന 21-കാരനായ പ്രിൻസ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണ്. ഇയാൾ കുട്ടിയുടെ സഹോദരിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിലും വ്യക്തതയില്ല. അക്കാര്യത്തിൽ വ്യക്തത വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
കുട്ടികളുടെ അച്ഛൻ ഒരു വർഷമായി തളർവാതം വന്ന് കിടപ്പിലാണ്. അമ്മക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിർക്കാൻ പേടിയായിരുന്നു. മൂന്നാം ക്ലാസ്സുകാരനെ ആഴത്തിൽ പൊള്ളിച്ചപ്പോൾ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.