✍️ ഷുഹൈബ് ഒ. പി ✍️
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന വിശേഷണം സിദ്ധിച്ച കൃതിയാണ് ചന്തുമേനോന്റെ \’ഇന്ദുലേഖ\’. 1847-ൽ ഇന്നത്തെ കോഴിക്കോട് ജില്ലയിൽ ഒരു നായർ കുടുംബത്തിലാണ് ഒയ്യാരത്ത് ചന്തുമേനോൻ ജനിച്ചത്. തലശ്ശേരി സബ്കളക്ടർ ആയിരുന്ന വില്യം ലോഗന്റെ (മലബാർ മാന്വലിന്റെ രചയിതാവ്) കീഴിൽ ഗുമസ്തനായി ഇരുപതാം വയസ്സില്‍ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് നാല്പതിയഞ്ചാം വയസ്സില്‍ സബ് ജഡ്ജിയായി.
1889-ലാണ് ഇന്ദുലേഖ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. തന്റെ സുഹൃത്തിന്റെ നിർബന്ധപ്രകാരം \’ഹെൻറിയിട്ട ടെംപിൾ\’ എന്ന ഇംഗ്ലീഷ് നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ് ഇന്ദുലേഖ എഴുതാൻ ചന്ദുമേനോനെ പ്രേരിപ്പിച്ചത്. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത മലയാളികൾക്ക് ഇംഗ്ലീഷ് നോവലുകളേക്കാൾ ആസ്വാദ്യം മലയാളം നോവലുകൾ ആയിരിക്കും എന്നു മനസ്സിലാക്കി എഴുതിത്തുടങ്ങി. ഏതാണ്ട് രണ്ട് മാസം കൊണ്ട് ഇന്ദുലേഖ എഴുതി പൂർത്തിയായി. ഒരു നായർ കുടുംബത്തിലെ കഥയാണ് നോവലിന്റെ ഇതിവൃത്തം.
ഇന്ദുലേഖ ആദ്യം പ്രസിദ്ധികരിക്കാൻ പ്രസാധകർ തയ്യാറാകാഞ്ഞതിനാൽ ചന്ദുമേനോൻ സ്വന്തമായാണ് കോഴിക്കോട് സ്പെക്ടെറ്റർ പ്രെസ്സിൽ 1889 ഡിസംബറിൽ അച്ചടിച്ച് പുറത്തിറക്കിയത്. 1890 ജനുവരിയിൽ നോവൽ വിൽപനക്ക് എത്തി. മൂന്ന് മാസത്തിനുള്ളിൽ ഒന്നാം പതിപ്പ് മുഴുവൻ വിറ്റു തീർന്നു രണ്ടാം പതിപ്പും പ്രസദ്ധികരിച്ചു. ഇക്കാലയളവിൽ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി. 1889 മുതൽ 2014 വരെ ഉദ്ദേശം ഒന്നരലക്ഷം കോപ്പികൾ പുറത്തിറങ്ങി. ഇപ്പോൾ പുതിയ ഭാവത്തിൽ മനോരമയും പുറത്തിറക്കി.
സാഹിത്യമെന്നാൽ കാവ്യമോ നാടകമോ ആയിരിക്കണം എന്നും \’ഗദ്യം\’ സാഹിത്യേതരമായ ഭരണ ശാസനങ്ങൾ, മിഷനറി രേഖകൾ തുടങ്ങിയവക്ക് മാത്രമാണ് യോജിച്ചതെന്നും അലിഖിത നിയമമുണ്ടായിരുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യമണ്ഡലത്തിലേക്ക് നവോത്ഥാനത്തോടെ കടന്നു വന്ന് \’ഇന്ദുലേഖ\’ കേരളീയ ജീവിതപരിസരത്തിന് പുതിയ സാഹിത്യ രൂപം സമ്മാനിച്ചു.
\’ഇന്ദുലേഖ\’ പൂർണമായും മനസ്സിലാവണമെങ്കിൽ നോവൽ രചിക്കപ്പെട്ട പത്തൊൻപതാം നൂറ്റാണ്ടിലെ അവസാന ദശകങ്ങളിലെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തെപ്പറ്റി വായനക്കാർക്ക് സാമാന്യവിവരമുണ്ടാകണം. കൊളോണിയൽ ഭരണം, ജാതിവ്യവസ്ഥിതി, ജന്മിസമ്പ്രദായം, മക്കത്തായം, മരുമക്കത്തായം എന്നിവയെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
\’ഈ പുസ്തകം എഴുതിയിട്ടുള്ളത് ഞാൻ വീട്ടിൽ സംസാരിക്കുന്ന മലയാള ഭാഷയിൽ ആകുന്നു\’ എന്ന് രചയിതാവ് അവതാരികയിൽ പറയുന്നത് തന്നെ നോവലിൽ സ്വീകരിച്ചിട്ടുളള ഭാഷയുടെ പ്രത്യേകതയെ സൂചിപ്പിക്കുന്നു. എഴുത്തുകാരൻ കഥ പറയുന്ന രീതിയാണ് നോവലിൽ അവലംബിച്ചിട്ടുള്ളത്. വളരെ വിവരണാത്മകമായതാണ് എഴുത്തിന്റെ ശൈലി. ആക്ഷേപഹാസ്യം രസകരമായ രീതിയിൽ പ്രയോഗിച്ചത് ശ്രദ്ധേയമാണ്.
പൗരസ്ത്യ-പാശ്ചാത്യ സംഘര്‍ഷം, യാഥാസ്ഥിതികത, സ്ത്രീസ്വാതന്ത്ര്യം, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് നോവലിലെ പ്രമേയങ്ങൾ.ആധുനികതയുടെ പര്യായമായാണ് ഇംഗ്ലീഷ് വിദ്യാഭ്യാസസമ്പ്രദായത്തെയും ഭാഷയേയും അവതരിപ്പിച്ചിട്ടുള്ളത്. ഇംഗ്ലീഷ് വിദ്യാഭ്യാസം പരിമിതമായെങ്കിലും ലഭിച്ച ഇന്ദുലേഖയുടെയും നിഷേധിക്കപ്പെട്ട കല്ല്യാണിക്കുട്ടിയുടെയും ജീവിതവഴികൾ തമ്മിലുള്ള വൈരുദ്ധ്യം അന്നത്തെ ഭാരതീയ പരിസരങ്ങളിൽ ഇംഗ്ലീഷിന്റെ ശാക്തീകരണ, നവോത്ഥാന സ്വഭാവത്തെ സൂചിപ്പിക്കുന്നു.
ഒരേ കുടുംബത്തിലെ അംഗങ്ങളായ മാധവനും ഇന്ദുലേഖയും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്റെ ചുവടുപിടിച്ചാണ് നോവൽ മുന്നോട്ടു പോകുന്നത്. ഒരു തെറ്റുദ്ധാരണ ഉണ്ടാക്കിയ പ്രശ്നകലുശിതമായ അന്തരീക്ഷത്തിലൂടെ കടന്നു പോയി ഇരുവരുടെയും സ്വയംവരത്തിൽ നോവൽ അവസാനിക്കുന്നു.