ഓൺലൈൻ സിനിമ- വീഡിയോ റിലീസിംഗ് പ്ലാറ്റ്ഫോമുകളും ഓൺലൈൻ ന്യൂസ് പോർട്ടലുകളും ഇനിമുതൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. ഡിസ്നി ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളും ന്യൂസ് പോർട്ടലുകളും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ ഉൾപ്പെടും.
ഇതോടെ ഇവയ്ക്കു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാറിന് ആകും. നിലവിലുള്ള ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ നിലവിൽ ടെലിവിഷൻ ചാനലുകൾ, പരമ്പരാഗത മാധ്യമങ്ങൾ എന്നിവയ്ക്കെല്ലാം ബാധകമായ നിയന്ത്രണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് കൂടി ബാധകമാകും.
ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനു കീഴിൽ ആണ് ന്യൂസ് ചാനലുകൾ വരുന്നത്. അച്ചടിമാധ്യമങ്ങൾ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് കീഴിലും. പരസ്യങ്ങൾ നിരീക്ഷിക്കാൻ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയും സിനിമകളെ പരിശോധിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും നിലവിലുണ്ട്. എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സ്വതന്ത്ര സ്ഥാപനം നിലവിലില്ല.
വ്യാജവാർത്ത, വ്യക്തിഹത്യ, സംഘർഷത്തിന് വഴിയൊരുക്കുന്ന പരാമർശം തുടങ്ങിയവ ഇത്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വ്യാപിക്കുന്നു എന്ന് സുപ്രീം കോടതി ആശങ്ക അറിയിച്ചിരുന്നു. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട ഒരു ഹർജി സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇത് പരിഗണിച്ചത്. അന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതി, ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ് ഉള്ളത് എന്ന് ചോദിച്ചു കത്തയച്ചിരുന്നു.