സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഇത് തീർത്തും ഗൗരവമേറിയ പ്രശ്നമാണ്. ജയിൽ ചട്ടങ്ങൾ ലംഘിച്ചാൽ അതിന്റെ നിയമനടപടികൾ കൂടി സ്വപ്ന നേരിടേണ്ടിവരും
കേസെടുത്ത് അന്വേഷണം സാധ്യമാണെന്ന് നിയമോപദേശം ലഭിച്ചാൽ പ്രത്യേക സൈബർ സംഘം കേസ് അന്വേഷിച്ചേക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ജയിൽ വകുപ്പിന്റെ തുടർ നടപടികളും ഇന്നറിയാം.
സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്