പ്രസിദ്ധമായ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന്റെ നവീകരണത്തിനായി 526 കോടി രൂപ സംഭാവന ചെയ്ത് ബംഗളുരു സ്വാദേശി ഗണശ്രാവൺ. ബംഗളുരുവിലെ പ്രമുഖ വ്യവസായ സ്ഥാപന ഉടമയാണ് ഗണശ്രാവൺ.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൊച്ചി ദേവസ്വം ബോര്‍ഡ്. കോടികൾ വാഗ്ദാനം ചെയ്ത ഭക്തൻ തുക ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ചചെയ്തിരുന്നു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ബോര്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 5 വർഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.
ബി.ആർ.അജിത് അസോസിയേറ്റ്സാണു പദ്ധതി രൂപകൽപന ചെയ്യുന്നത്. 18 പ്രോജക്ടായി തിരിച്ചാണു നിർമാണം നടത്തുക.
ഒന്നാം ഘട്ടത്തിൽ രണ്ട് ഗോപുരങ്ങളുടെ നിർമാണം ഉൾപ്പെടെ 8 പദ്ധതികൾക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തിൽ 10 പദ്ധതികൾക്കായി 276 കോടിയുടെയും പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ രണ്ട് ഗോപുരങ്ങളുടെ നിര്‍മാണം, പൂരപ്പറമ്പ് നവീകരണം, സോളാര്‍ പാനലുകള്‍ സ്ഥാപിക്കല്‍, അന്നദാനമണ്ഡപം, സദ്യാലയം, കല്ല്യാണമണ്ഡപം എന്നിവയുടെ നിര്‍മാണം, നവരാത്രി മണ്ഡപത്തിന്റെ നവീകരണം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, വയോജനസദനം, റിങ് റോഡ് നിർമാണം, ടെംപിൾ സിറ്റി നവീകരണം തുടങ്ങി പത്ത് പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.