മുംബൈ: ഒമ്പത് മാസം പഴകിയ 83 കാരിയുടെ മൃതദേഹം ബാന്ദ്രയിലെ വീട്ടിൽ നിന്നും കണ്ടെത്തി. വീടിൻ്റെ ജനലിലൂടെ മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ടെന്ന അയൽവാസികളുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 9 മാസം പഴക്കമുള്ള വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ 53 കാരിയായ മകളും വീട്ടിലുണ്ടായിരുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സമയത്താണ് സ്ത്രീ മരിച്ചത് എന്നാണ് കരുതുന്നത്.മകൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് അയൽവാസികളെ ഉദ്ധരിച്ച് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനാലാണ് അമ്മയുടെ മരണ വിവരം ആരേയും അറിയിക്കാതിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇവരുടെ വീട്ടിലെ വളർത്തു പട്ടി ചത്ത സമയത്തും ഇങ്ങനെ തന്നെയായിരുന്നുവെന്നും പൊലീസ് പറയുന്നു.