ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ അതൃപ്തി രേഖപ്പെടുത്തി പിജെ ജോസഫ്. നിയമസഭയിൽ കെഎം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാത്തവിവരുടെ കൂടെയാണ് മകൻ ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പിജെ ജോസഫ് പറഞ്ഞു.
പാലാ തെരെഞ്ഞെടുപ്പിൽ ചിഹ്നം മാണി സാർ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. ചിഹ്നം കൊടുത്തില്ലെന്നു പറയുന്നത് തെറ്റാണെന്നും പാലയിൽ വഞ്ചിച്ചത് ജോസ് കെ മാണി തന്നെയാണെന്നും പിജെ ജോസഫ് പറഞ്ഞു.
യുഡിഎഫ്ന്റെ മുന്നണി മര്യാദകൾ ജോസ് കെ മാണി പാലിച്ചില്ല. യുഡിഎഫ് വിട്ട് പോകാനുള്ള കാരണം ആരോ പിന്നിൽ നിന്നും കുത്തി എന്നാണ് പറയുന്നത്. ധാർമികതയാണെങ്കിൽ യുഡിഎഫിൽ നിന്നു ജയിച്ച എല്ലാവരും സ്ഥാനമാനങ്ങൾ രാജിവെക്കണമെന്നും പിജെ ജോസഫ് പറഞ്ഞു.
നേരത്തെ മുന്നണിമാറ്റം പ്രഖ്യാപിച്ചപ്പോൾ പിജെ ജോസഫിനെതിരെ രൂക്ഷ വിമർശനമാണ് ജോസ് കെ മാണി ഉന്നയിച്ചത്. കെഎം മാണി അസുഖ ബാധിതൻ ആണെന്ന് അറിഞ്ഞ ഉടൻ പി.ജെ ജോസഫ് ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടുവെന്നും പാലാ സീറ്റും, ചിഹ്നവും ആവശ്യപ്പെട്ടുവെന്നും ജോസ് കെ മാണി ആരോപിച്ചു. കെഎം മാണിയുടെ വീട് മ്യൂസിയം ആക്കണമെന്ന് വരെ പിജെ ജോസഫ് പറഞ്ഞതായി ജോസ് കെ മാണി ആരോപിച്ചു.