![](https://i0.wp.com/malluchronicle.com/wp-content/uploads/2023/07/IMG-20230728-WA0208.jpg?resize=650%2C433&ssl=1)
പൊന്നാനി : മലപ്പുറം പൊന്നാനിയിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവിനെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ.
തങ്ങളുടെ ഉമ്മയെ ദാരുണമായി കൊലപ്പെടുത്തിയ വാപ്പയോടുള്ള ദേഷ്യം മക്കൾക്കും, സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കൊല്ലപ്പെട്ട സുലൈഖയെ കണ്ടിരുന്ന നാട്ടുകാർക്കും കൊലയാളിയോടുള്ള രോഷം അടക്കിവെക്കാൻ സാധിച്ചില്ല.
തെളിവെടുപ്പിനായി ഉപ്പയെ എത്തിച്ചപ്പോൾ വൈകാരികമായി പ്രതികരിച്ച മക്കൾ “അന്നെ ഞങ്ങൾ തൂക്കിലേറ്റിക്കും, ഉമ്മാനെ കൊന്ന അതേ വേദനയിൽ അയാളെയും കൊല്ലണം” എന്നാണ് പറയുന്നത്.
സുലൈഖ കൊലപ്പെടുത്തിയ പ്രതി യൂനുസ് കോയയെ കഴിഞ്ഞ ദിവസമാണ് പൊലീസ് ഹൈദരാബാദിൽ നിന്നും പിടികൂടിയത്. വിദേശത്തു നിന്നും എത്തിയതിന്റെ അടുത്ത ദിവസമായിരുന്നു പ്രതി കുറ്റകൃത്യം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം.
നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്ത് വൻപൊലീസ് സന്നാഹത്തോടെയാണ് യൂനുസ് കോയയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പിനിടെ കൊലപാതകത്തെ കുറിച്ച് ഇയാൾ വിശദീകരിച്ചു. ഇതിനിടെ വൈകാരികമായി പ്രതികരിച്ച കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിക്ക് കനത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.
ജനത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36)കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് യൂനുസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന ഇയാൾ മൂന്നുവർഷം മുമ്പാണ് വിദേശത്തേയ്ക്ക് പോയത്. പല തവണയായി സുലൈഖയെ ഉപദ്രവിച്ചിരുന്നു. ഇവർ കുറെ വർഷങ്ങളായി അകന്നാണ് കഴിഞ്ഞിരുന്നത്. ആറുമാസം മുമ്പ് പ്രതി കുപ്പിയിൽ പെട്രോൾ നിറച്ച്കൊണ്ടുവന്ന് സ്വയം മരിക്കുമെന്ന് ഭീഷണിപ്പെ ടുത്തിയിരുന്നു. അന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയെ ങ്കിലും നാട്ടുകാർ ചേർന്ന് ഒത്തു തീർപ്പാക്കി. ഗൾഫിലായിരുന്ന യൂനുസ് കോയ കൊലപാതകത്തിന് രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവശേഷം വീടിന് സമീപത്തെ കനോലി കനാൽ നീന്തി പ്രതി രക്ഷപ്പെടുകയായിരുന്നു.