മനുഷ്യന് വാൽ മുളയ്ക്കുക എന്നത് വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു സംഭവമാണ്. ഇപ്പോഴിതാ രണ്ടിഞ്ച് നീളമുള്ള ഒരു വാലുമായാണ് മെക്സിക്കോയിൽ ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നത്. നുവേവോ ലിയോൺ നഗരത്തിലുള്ള ആശുപത്രിയിൽ വച്ച് സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുത്തു.
5.7 സെന്റിമീറ്റർ നീളമുള്ള വാലാണ് കുഞ്ഞിനുള്ളതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ലോകത്ത് ഇതുവരെ 200ൽ താഴെ മാത്രമാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുളളത്.. മെക്സിക്കോയിൽ റെക്കോർഡ് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമാണിതെന്നും ഡോക്ടർമാർ പറയുന്നു.
വളരെയധികം മിനുസമുള്ള, അറ്റം കൂർത്ത വാലാണ് കുഞ്ഞിന് കാണപ്പെട്ടത്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഡോക്ടർമാർ ചെറിയൊരു സൂചി കൊണ്ട് വാലിൽ കുത്തി നോക്കിയിരുന്നു. കുഞ്ഞിന് വാൽ അനുഭവപ്പെടുന്നുണ്ടോയെന്ന് അറിയാനായിരുന്നു ഇത് ചെയ്തത്. ഇപ്രകാരം ചെയ്തപ്പോൾ കുഞ്ഞ് കരഞ്ഞുവെന്ന് ഡോക്ടർമാർ അറിയിച്ചു,.
കുഞ്ഞ് ജനിച്ച് രണ്ട് മാസം പിന്നിട്ടപ്പോൾ ശസ്ത്രക്രിയയിലൂടെ വാൽ നീക്കം ചെയ്തു. മറ്റ് സങ്കീർണതകൾ ഒന്നും ഉണ്ടായില്ലെന്നും അന്നേദിവസം തന്നെ കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്തുവെന്നും ഡോക്ടർമാർ പറയുന്നു.
പേശികളും രക്തക്കുഴലുകളും ഞരമ്പുകളുമെല്ലാം അടങ്ങുന്നതായിരുന്നു വാൽക്കഷ്ണമെന്ന് പരിശോധനയിലൂടെ കണ്ടെത്തി. അതേസമയം വാലിൽ എല്ല് ഇല്ലെന്നും ഡോക്ടർമാർ പറയുന്നു. സാധാരണ മൃഗങ്ങൾക്ക് ഉണ്ടാകുന്ന വാലിന് സമാനമായത് തന്നെയാണ് കുഞ്ഞിനുമുണ്ടായിരുന്നത്.
എന്തുകൊണ്ടാണ് ഇത്തരത്തിൽ മനുഷ്യന് വാലുണ്ടാകുന്നതെന്ന് കണ്ടെത്താൻ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. 2017ലെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെ 195 പേരാണ് വാലുമായി ജനിച്ചിട്ടുള്ളത്. 7.9 ഇഞ്ച് നീളമുള്ള വാലാണ് ഇതിൽ ഏറ്റവും വലുത്. കൂടുതലും ആൺകുഞ്ഞുങ്ങളിലാണ് വാലുകൾ കാണപ്പെടുന്നത്. ഇതിൽ ഭൂരിഭാഗം കുഞ്ഞുങ്ങൾക്കും തലച്ചോർ സംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തിയിട്ടുണ്ട്.