ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘന ആരോപണവുമായി സ്വപ്ന വീണ്ടും. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി കൂടാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണിത് ചെയ്തത്. ഇരുവരുടേയും നിർദ്ദേശം അനുസരിച്ച് താൻ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തി ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചെന്നും സ്വപ്ന പറയുന്നു.
ഷാർജ ഭരണാധികാരി കോഴിക്കോടാണ് എത്തേണ്ടിയിരുന്നത്. അതിന് രേഖകളുമുണ്ട്. എന്നാൽ ക്ലിഫ് ഹൌസ് സന്ദർശനം വിദേശകാര്യ മന്ത്രാലത്തെ അറിയിക്കാതെ ആണ് ഉണ്ടായത്. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് സന്ദർശനത്തിന് എത്തിക്കാൻ പറഞ്ഞത്. മുഖ്യമന്ത്രി സത്യപ്രതിഞ്ജലംഘനം നടത്തി. പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നുമെല്ലാമാണ് സ്വപ്ന ആരോപിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവ് പുറത്ത് വിടുമെന്നും സ്വപ്ന കൂട്ടിച്ചേർത്ത് പറഞ്ഞു.