![](https://i0.wp.com/malluchronicle.com/wp-content/uploads/2022/08/images-4.jpeg?resize=650%2C341&ssl=1)
സംസ്ഥാനത്ത് മഴ കനക്കുന്നു. മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ആറു പേർകൂടി മരിച്ചു. കണ്ണൂർ പേരാവൂരിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നു പേർ മരിച്ചിരുന്നു.
കണിച്ചാർ പഞ്ചായത്തിലെ നെടുംപുറംചാൽ നദീറയുടെ മകൾ നൂമ തസ്മീൻ (രണ്ടര), വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55), അരുവിക്കൽ രാജേഷ് (45) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. കഴിഞ്ഞദിവസം മുണ്ടക്കയം കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട് കാണാതായ റിയാസിന്റെയും (45) കോതമംഗലം ഉരുളൻതണ്ണിയിൽ വനത്തിൽ കാണാതായ പൗലോസിന്റെയും (65) മുളന്തുരുത്തിയിൽ കാണാതായ ടി.ആർ. അനീഷിന്റെയും (36) മൃതദേഹം കണ്ടെത്തി.
ചാവക്കാട് നിന്നും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ ഇത് വരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം പുല്ലൂവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വഞ്ചി കടലിൽ തിരയിൽപെട്ട് മറിഞ്ഞത്. മറിഞ്ഞ ഫൈബർ വഞ്ചിയും വലയുമുൾപ്പെടെയുള്ള ഉപകരണങ്ങളും കരക്കടിഞ്ഞിരുന്നു.
പത്തനംതിട്ടയിൽ പമ്പയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ റജി , കൊല്ലത്ത് ഇത്തിക്കരയാറിൽ കുണ്ടുമൺ ഭാഗത്ത് കുളിക്കാനിറങ്ങിയ കിളികൊല്ലൂർ അനുഗ്രഹ നഗർ സജീന മൻസിലിൽ നൗഫൽ എന്നിവർക്കായി തിരച്ചിൽ തുടരകയാണ്.