
സംസ്ഥാനത്ത് മഴ കനക്കുന്നതിനെ തുടർന്ന് അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി. തുടർന്നുള്ള അഞ്ചു ദിവസം മഴ കനക്കും.
ഇതേസമയം,ഇന്നലെ രാത്രി മുതൽ നിർത്താതെ പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളതിനടിയിലായി. മഴയിൽ നഗരത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്, എം.ജി റോഡ് പരിസരം, കലൂർ കത്രൃക്കടവ് റോഡ്, നോർത്ത് പരിസരം, എറണാകുളം കെഎസ്ആർടിസി, ബാനർജി റോഡ്, എസ്എ റോഡ്, മേനക ജംക്ഷൻ, പരമാര റോഡ്, കലാഭവൻ റോഡ്, കലൂർ, പുല്ലേപ്പടി, സലിംരാജ റോഡ്, കടവന്ത്ര, പനമ്പിള്ളി തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മഴയ്ക്ക് ശമനമാകാഞ്ഞതോടെ വാഹന യാത്രക്കാരും വലഞ്ഞു. നിരത്തുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി. കച്ചേരിപ്പടി, എംജി റോഡ്, എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ ഇഴഞ്ഞു നീങ്ങിയത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.
കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളത്തിൽമുങ്ങിയതോടെ, ബസുകൾ സ്റ്റാൻഡിന് പുറത്തു നിർത്തി യാത്രക്കാരെ കയറ്റി. ബസ് സ്റ്റാൻഡ് പരിസരത്തെ ഇടറോഡുകളിലും വെള്ളത്തിലായി.