![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/china-1.jpg?resize=650%2C357&ssl=1)
കൊവിഡ് കേസുകൾ വീണ്ടും വർധിച്ചതോടെ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ചൈനയില്‍ പ്രതിദിന രോഗികളുടെ എണ്ണം 3,400 ആയി ഉയര്‍ന്ന സാഹചര്യത്തിലാണിത്.
ജിലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിെട 2200 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.19 പ്രവിശ്യകളില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ രോഗവ്യാപനം ഉയര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. രോഗവ്യാപനം രൂക്ഷമായ ജിലിന്‍ നഗരത്തില്‍ ആളുകളെ ആറു തവണ പരിശോധനയ്ക്ക് വിധേയരാക്കി.
ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് അനുമതി നല്കി. പി.സി.ആര് ടെസ്റ്റിന് മാത്രമാണ് ഇതുവരെ ചൈനയില്‍ അനുമതി ഉണ്ടായിരുന്നത്.
മാര്‍ച്ച് 20 വരെ ലോക്ഡൗണ്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ ടെക് ഹബ്ബ് ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഷെന്‍സെന്‍. ഇവിടത്തെ 1.7 കോടിയോളം വരുന്ന ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. സമീപ നഗരമായ ഹോങ് കോങ്ങിലേക്ക് കൊവിഡ് വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്.
ജനങ്ങളോട് മൂന്നുവട്ടം കൊവിഡ് പരിശോധന നടത്താനും അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്.
ഷാങ്ഹായ് അടക്കം പല വടക്കുകിഴക്കന്‍ നഗരങ്ങളിലും സ്കൂളുകള്‍ അടയ്ക്കുകയും 18 പ്രവിശ്യകളില്‍ വിവിധതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.