![](https://i0.wp.com/malluchronicle.com/wp-content/uploads/2022/02/image_search_1645273979585.jpg?resize=650%2C366&ssl=1)
കുവൈത്ത്സിറ്റി: കുവൈത്തിൽ സ്വദേശിവത്കരണം ശക്തമാക്കിയതോടെ രണ്ടു ലക്ഷത്തോളം വിദേശികൾക്കു തൊഴിൽ നഷ്ടപ്പെട്ടു സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി. ഇന്ത്യക്കാരുടെ ജനസംഖ്യ മുൻ വർഷത്തേക്കാൾ 16.1 ശതമാനം കുറഞ്ഞു. ഈജിപ്തുകാർ 9.8 ശതമാനം കുറവുണ്ടായതായി കേന്ദ്ര സർക്കാർ കണക്കുകൾ വെളിപ്പെടുത്തുന്നു.
സർക്കാരിന്റെ സ്വദേശിവത്കരണ നയം സർക്കാർ സ്ഥാപനങ്ങളിൽ കർശനമാക്കിയത്തോടെയാണ് 2020-ൽ നിന്നും 2021 ലെത്തിയപ്പോൾ വിദേശ ജനസംഖ്യയിൽ ഇത്രയും വലിയ കുറവുണ്ടായത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കുവൈത്ത് തൊഴിൽ മേഖല വിട്ട് പോകുന്നവരുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ മുന്നിലാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ത്രൈമാസ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
വിദഗ്ധരുടെയും നിരീക്ഷകരുടെയും റിപ്പോർട്ടുകൾ പ്രകാരം കുവൈറ്റിലെ സർക്കാർ മേഖലയിൽ നിരവധി മന്ത്രാലയങ്ങൾ പിന്തുടരുന്ന സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ 76.6% ൽ നിന്ന് 78.3% ആയും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾ 4.3% ൽ നിന്ന് 4.7% ആയും വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം കുവൈത്തിൽ നിന്നും നിരവധി വിദേശികളാണ് രാജ്യം വിട്ടു പോയതു.
കുവൈത്ത് തൊഴിൽ വിപണിയിലെ വിദേശി തൊഴിലാളികളുടെ എണ്ണം 2020-ൽ 81.5% ആയിരുന്നത് 2021-ഓടെ 78.9% ആയി കുറഞ്ഞു. അതേസമയം 2021 മാർച്ച് അവസാനത്തെ തൊഴിൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, വിദേശി തൊഴിലാളികളുടെ എണ്ണം 2021 മാർച്ചിൽ 9.3% കുറവു രേഖപ്പെടുത്തി.
2020 മാർച്ചിലെ വിദേശി തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോൾ 1,98,666 വിദേശി തൊഴിലാളികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ സ്വദേശിവത്കരണം കൂടുതൽ കർശനമാക്കുന്നത്തോടെ മലയാളികളടക്കം നിരവധി വിദേശികൾക്കു തൊഴിൽ നഷ്ടമായി സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വരും.