ഏറ്റുമാനൂർ : നിരന്തരം ഫോണിൽ ഗെയിം കളിക്കുന്ന കുട്ടിയോട് മൊബൈൽ ഫോണിലെ കളി മതിയാക്കി പഠിക്കാൻ അച്ഛൻ പറഞ്ഞതോടെ വീടുവിട്ടിറങ്ങി ഏഴുവയസ്സുകാരൻ. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയെ ആരോ കാറിൽ കടത്തിക്കൊണ്ടുപോയി എന്ന് തുടങ്ങുന്ന പലതരത്തിലുള്ള പ്രചാരണവും നിലവിൽ വന്നു.
എന്നാൽ, പരാതി കിട്ടിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച ഏറ്റുമാനൂർ പോലീസിന് ഒരു മണിക്കൂറിനുള്ളിൽ കുട്ടിയെ കണ്ടെത്താനായി. വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച കുട്ടിയെ മിഠായി നൽകി അനുനയിപ്പിച്ചാണ് തിരികെ വീട്ടിൽ എത്തിച്ചത്.
കോട്ടയം കൈപ്പുഴ ആട്ടുകാരൻ കവലയിൽ വെച്ചാണ് കുട്ടിയെ കണ്ടെത്താൻ ആയത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ രാജേഷ് കുമാർ, ഗ്രേഡ് എസ് ഐ സോണി ജോസഫ്, സിപിഎം മാരായ എ.അനീഷ്, പി. സി സജി, രഞ്ജിത്ത് എന്നിവർ അടങ്ങുന്നതാണ് അന്വേഷണ സംഘം.