തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയായിരുന്ന അനിൽ കുമാറിനെ പുഴുവരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് കുടുംബം ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുള്ളത്.
84 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കണം എന്നാണ് കുടുംബം ആവശ്യപെടുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ ശേഷം തലയോട് ചേർന്ന് ഉറച്ചു പോയ കൈകൾ മറ്റൊരു ആശുപത്രിയിൽ കാണിച്ച് ചികിത്സ നടത്തിയ ശേഷമാണ് പൂർവ സ്ഥിതിയിൽ ആയത്.
ഇപ്പോഴും അനിൽകുമാറിന് ചികിത്സ തുടർന്നുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ ബന്ധുക്കൾ അതിന്റെ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കും.
ചികിത്സ നൽകാൻ ഉത്തരവാദിത്വപെട്ടവർ മതിയായ ചികിത്സ ലഭ്യമാക്കിയില്ല, ആരോഗ്യ സ്ഥിതി മോഷമായിട്ടും മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ ആശുപത്രിയിലെ നോഡൽ ഓഫീസർ ആയിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഹർമദ് എന്നിവരെയാണ് എതിർ കക്ഷികളാക്കിയിരിക്കുന്നത്.
വീണ് പരിക്കുപറ്റിയ അനിൽ കുമാറിനെ മെഡിക്കൽ കോളേജിൽ പ്രശിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊവിഡ് ചികിത്സക്ക് ശേഷം വീട്ടിൽ എത്തിയപ്പോഴാണ് പുഴുവരിച്ച നിലയിൽ മുറിവ് കാണപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് ഡോ.അരുണയെ സർക്കാർ ആദ്യം സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.