കൊവിഡ് എന്ന മഹാമാരി ലോകം വിട്ടുപോയാലും മറ്റൊരു ദുരന്തം ലോകത്തെ കാത്തിരിക്കുന്നുണ്ട് എന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നത്.
ആ ദുരന്തം മറ്റൊന്നുമല്ല, കാലാവസ്ഥാ വ്യതിയാനമാണ്. 2060 ആകുമ്പോഴേക്കും ലോകത്തെ കാലാവസ്ഥാ വ്യതിയാനം കൊവിഡ് മഹാമാരി പോലെ മാരകമാകുമെന്നും, 2100ഓട് കൂടി ഇത് അഞ്ചിരട്ടി ശക്തി പ്രാപിക്കുമെന്നുമാണ് ബിൽഗേറ്റ്സ് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
കൊവിഡ് എന്ന മഹാമാരി നിങ്ങൾക്ക് പതിനായിരക്കണക്കിന് ഡോളർ ചിലവഴിച്ച് അവസാനിപ്പിക്കാൻ കഴിഞ്ഞേക്കും, എന്നാൽ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചു കഴിഞ്ഞാൽ അതിൽ നിന്നും മുക്തി നേടുക എന്നത് എളുപ്പമല്ല.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കാർബൺ ഡൈ ഓക്സൈഡിന്റെ വികിരണ തോത് ഉയർന്നതാണെങ്കിൽ കാലാവസ്ഥ വ്യതിയാനം അധിക മരണങ്ങൾക്ക് കാരണമായേക്കും, കുറഞ്ഞ മലിനീകരണ സാഹചര്യത്തിൽ മരണനിരക്ക് ഒരു ലക്ഷത്തിന് 10 ആയി കുറയുമെന്നും ബിൽഗേറ്റ്സ് പറയുന്നു..
കൊവിഡ് മഹാമാരി പോലെയുള്ള ഒരു ദുരന്തത്തെ കുറിച്ച് 2015ൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന ആളാണ് ബിൽഗേറ്റ്സ്. കൊവിഡിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നത് പോലെ കാലാവസ്ഥ വ്യതിയാനം വിതയ്ക്കാവുന്ന വിനാശത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.