പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. സ്വർണ്ണവും പണവും രേഖകളും കണ്ടു കെട്ടാനും ശാഖകൾ പൂട്ടാനും ഹൈക്കോടതി ഉത്തരവിട്ടു.
പരാതികളിൽ വെവ്വേറെ കേസെടുക്കാൻ നിർദേശിച്ച കോടതി പരാതികളിൽ ഒരേ എഫ് ഐ ആർ ഇട്ടു കേസുകൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഡിജിപി നൽകിയ സർക്കുലർ സ്റ്റേ ചെയ്തു. കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൻ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സംസ്ഥാന സർക്കാരിന്റെ കത്ത് ലഭിക്കുന്ന ഉടനെ തന്നെ സിബിഐ അന്വേഷണത്തിന് വേണ്ടുന്ന നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഹർജികൾ കോടതി അടുത്ത മാസം 8 ന് വീണ്ടും പരിഗണിക്കും.കേന്ദ്ര സർക്കാർ കേസ് ഏറ്റെടുക്കാൻ തയ്യാറായാൽ, സാമ്പത്തിക കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ള പ്രത്യേക സംഘം രൂപീകരിക്കണമെന്നു സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടു. പോപ്പുലർ ഫിനാൻസിലെ 2000 കോടിയുടെ നിക്ഷേപം മറ്റ് സ്ഥാപനങ്ങൾ രുപീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.