![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/images283229-4.jpeg?resize=650%2C435&ssl=1)
നോയിഡ: കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ കണ്ടെത്തി.
കുട്ടിയുടെ അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.
ഗ്രേറ്റര്‍ നോയിഡയില്‍നിന്നു വെള്ളിയാഴ്ചയാണ് മാനസി എന്ന പെണ്‍കുഞ്ഞിനെ കാണാതായത്. മാതാപിതാക്കളായ ശിവകുമാർ മഞ്ജു ദമ്പതികൾ ഏഴു മാസം പ്രായമുള്ള കുഞ്ഞനിയനുമൊപ്പം ദെവ്ല ഗ്രാമത്തിലെ വാടകവീട്ടിലാണ് മാനസി കഴിഞ്ഞിരുന്നത്.
വീടിന് അടുത്തുള്ള ഫാക്ടറിയിലാണ് ശിവകുമാറും മഞ്ജുവും ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച ശിവകുമാര്‍ ജോലിക്കു പോയി. ചന്തയില്‍ പോയ മഞ്ജു തിരിച്ചുവരുമ്പോഴാണ് മകളെ വീട്ടില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്.
ഏറെ തിരഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു. രണ്ടു ദിവസത്തിനു ശേഷം അയല്‍വാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി ശിവകുമാര്‍ പൊലീസിനെ അറിയിച്ചു.
തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോൾ മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി.
കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. കുഞ്ഞിനെ കാണാതായപ്പോള്‍ തിരയാന്‍ മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം രാഘവേന്ദ്രയും മുന്നില്‍നിന്നിരുന്നു.
പിന്നീട് ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടി പൊലീസ് ഊര്‍ജിതമായ തിരച്ചിലാണ് നടത്തുന്നത്. ഉത്തര്‍പ്രദേശുകാരനായ രാഘവേന്ദ്രയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.